ബൈബിളും യേശുവിനെയും ഉദ്ധരിച്ച് യുദ്ധം ചെയ്യുന്നവരുടെ പ്രാർത്ഥനകൾ ദൈവം കേൾക്കില്ല: ലിയോ മാർപ്പാപ്പ
വത്തിക്കാൻ : യേശുവിന്റെ വചനങ്ങൾ ഉദ്ധരിച്ച് യുദ്ധം നയിക്കുന്നവരുടെ പ്രാർത്ഥനകൾ ദൈവം കേൾക്കില്ലെന്നും അവരുടെ കൈകൾ രക്തപങ്കിലമാണെന്നും ലിയോ മാർപ്പാപ്പ.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്കിടെയായിരുന്നു മാർപ്പാപ്പയുടെ ഈ അസാധാരണ പ്രതികരണം.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉൾപ്പെടെയുള്ളവർ യുദ്ധത്തെ ന്യായീകരിക്കാൻ ബൈബിൾ ഉദ്ധരിക്കുന്നതിനിടയിലാണ് മാർപ്പാപ്പയുടെ ഈ ശക്തമായ താക്കീത് എന്നതും ശ്രദ്ധേയമാണ്. ‘യേശു ആയുധം കൈയ്യിലെടുക്കുകയോ പോരാടുകയോ ചെയ്തിട്ടില്ല, മറിച്ച് അക്രമം വെടിഞ്ഞ ദൈവത്തിന്റെ മുഖമാണ് വെളിപ്പെടുത്തിയത്,’ എന്ന് മാർപ്പാപ്പ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
‘ദൈവം പൂർണമായും യുദ്ധത്തിന് എതിരാണ്. യേശു സമാധാനത്തിന്റെ രാജാവാണ്. യുദ്ധത്തെ ന്യായീകരിക്കാൻ ആർക്കും യേശുവിനെ കൂട്ടുപിടിക്കാൻ കഴിയില്ല,’ എന്ന് അമേരിക്കൻ വംശജനായ ലിയോ മാർപ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്ത് വൃക്തമാക്കി. യുദ്ധം കാരണം മധ്യേഷ്യയിലെ ക്രൈസ്തവർ കടുത്ത ദുരിതത്തിലാണെന്നും അവർക്ക് ഇത്തവണ ഈസ്റ്റർ ആഘോഷിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.
വിശ്വാസത്തെ കൂട്ടുപിടിച്ച് യുദ്ധം തുടങ്ങുന്നവരുടെയും കൈകളിൽ രക്തക്കറയുള്ളവരുടെയും പ്രാർത്ഥനകൾ ദൈവം നിരസിക്കും . മാർപ്പാപ്പ പറഞ്ഞു.ഇറാൻ- യുഎസ്,ഇസ്രായേൽ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ മാർപാപ്പയുടെ ശക്തമായ പ്രതികരണം അന്താരാഷ്ട്രതലത്തിൽ ചർച്ചായിട്ടുണ്ട്.

