Spread the love

ഗൾഫ് പ്രതിസന്ധിയെ തുടർന്ന് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍, യാത്രക്കാരില്‍ നിന്നും ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും തീരുമാനിച്ചു.നാളെ മുതൽ ഇത് നടപ്പാക്കാനാണ് തീരുമാനം.

 

 

മാര്‍ച്ച് 12 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ആഭ്യന്തര, അന്തര്‍ദേശീയ വിമാന ടിക്കറ്റ് നിരക്കുകളില്‍ കാര്യമായ വര്‍ധനയുണ്ടാകും.

 

ഇന്ത്യയ്ക്കകത്തെ സര്‍വീസുകള്‍ക്കും സാര്‍ക് രാജ്യങ്ങളായ മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്കും ടിക്കറ്റ് നിരക്കിനൊപ്പം 399 രൂപ അധികമായി നല്‍കണം. (മാര്‍ച്ച് 12 വ്യാഴാഴ്ച പുലര്‍ച്ചെ 1 മണി മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഇത് ബാധകമാണ്). ഗള്‍ഫ്/പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഫ്‌ലൈറ്റുകള്‍ക്ക് 10 ഡോളര്‍ (ഏകദേശം 830 രൂപയിലധികം) സര്‍ചാര്‍ജ് ചുമത്തും. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് മാര്‍ച്ച് 18 മുതലാണ് സര്‍ചാര്‍ജ് ഈടാക്കി തുടങ്ങുക. ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സര്‍ചാര്‍ജ് നിരക്കുകള്‍ കമ്പനി പിന്നീട് പ്രഖ്യാപിക്കും.

 

വിമാനക്കമ്പനികളുടെ മൊത്തം പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ചെലവാകുന്നത് ഏവിയേഷന്‍ ഇന്ധനത്തിനാണ്. മാര്‍ച്ച് തുടക്കം മുതല്‍ ഇന്ധനവിലയില്‍ ഉണ്ടായ അമിത വര്‍ധനയാണ് ഇത്തരമൊരു കഠിനമായ തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമെന്നും, തങ്ങളുടെ നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാലാണ് ഈ മാറ്റമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

 

ബുക്ക് ചെയ്ത ടിക്കറ്റ് അധിക തുക വേണ്ട

നിലവില്‍ ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റുകള്‍ക്ക് അധിക തുക നല്‍കേണ്ടതില്ല. എന്നാല്‍, നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റീഷെഡ്യൂള്‍ ചെയ്യുകയോ തീയതി മാറ്റുകയോ ചെയ്താല്‍ പുതിയ സര്‍ചാര്‍ജ് നല്‍കേണ്ടി വരും. എയര്‍ ഇന്ത്യയെ പിന്തുടര്‍ന്ന് വരും ദിവസങ്ങളില്‍ മറ്റ് സ്വകാര്യ വിമാനക്കമ്പനികളും ഇന്ധന സര്‍ചാര്‍ജ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.