Spread the love

സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമം സമ്പൂർണ്ണ പരാജയമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ”അയ്യപ്പൻ്റെ അനിഷ്ടം ഉണ്ടായി . കോടികൾ ചെലവഴിച്ചിട്ടും പരിപാടി പരാജയപ്പെട്ടു. ഏഴു കോടി ചെലവ് എന്നാണ് അവകാശപ്പെടുന്നത്. എത്ര കോടി ചെലവായി എന്ന് പറയണം.

മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ പാർട്ടിക്കാരെ മാത്രമാണ് എത്തിച്ചത്. മുഖ്യമന്ത്രി പോയപ്പോൾ പാർട്ടിക്കാരും സ്ഥലം വിട്ടു. കസേരകൾ എല്ലാം ഒഴിഞ്ഞുകിടന്നു, ചർച്ച ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല” – ചെന്നിത്തല പറഞ്ഞു. ഭക്തജനങ്ങൾ പൂർണമായും അയ്യപ്പ സംഗമത്തെ തള്ളി പറഞ്ഞിരിക്കുന്നു. സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലം തള്ളിപ്പറയാൻ സർക്കാർ തയ്യാറുണ്ടോ? നാമജപ ഘോഷയാത്ര നടത്തിയ ആൾക്കാരുടെ പേരുള്ള കേസുകൾ റദ്ദാക്കാൻ തയ്യാറുണ്ടോ?

ഇത് തിരഞ്ഞെടുപ്പ് നോക്കി നടത്തിയ അടവാണെന്ന് തെളിഞ്ഞു. സ്ത്രീപ്രവേശനത്തെ കുറിച്ച് വാദിച്ച മുഖ്യമന്ത്രി ഒരു വാക്ക് പോലും പറഞ്ഞില്ല. ഖേദം പ്രകടിപ്പിച്ചില്ല. പിണറായി ഭക്തനാണോ? അല്ല. പക്ഷേ ഞാൻ ഭക്തനാണ്. പിണറായി വിജയൻ സ്ത്രീകളെ കയറ്റിയതിൽ ഖേദിക്കുന്നു എന്നു പറയണം. അത് പറയാൻ മുഖ്യമന്ത്രി തയ്യാറാണോ?” ചെന്നിത്തല ചോദിച്ചു.ഭക്തരെ കബളിപ്പിക്കുന്ന ഇത്തരം ഏർപ്പാടുകൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.