ന്യൂഡൽഹി: മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽകെ പുരസ്കാരത്തിന് അർഹമായി.. 2023ലെ പുരസ്കാരമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽവെച്ച് ദാദാസാഹിബ് ഫാൽകെ പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും.
ദാദാസാഹിബ് ഫാൽകെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 2023 ലെ അഭിമാനകരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ശ്രീ മോഹൻലാലിന് നൽകുമെന്ന് ഇന്ത്യൻ സർക്കാർ സന്തോഷപൂർവം അറിയിക്കുന്നു എന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇതിഹാസ നടനും സംവിധായകനും നിർമ്മാതാവുമായ അദ്ദേഹത്തെ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനക്ക് ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, അക്ഷീണമായ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് ഒരു സുവർണ്ണ നിലവാരം നേടിത്തന്നു -പ്രസ്താവനയിൽ വ്യക്തമാക്കി.
പുരസ്കാരം നേട്ടത്തിന് മോഹൻലാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മോഹൻലാൽ ജി മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പതിറ്റാണ്ടുകളായുള്ള സമ്പന്നമായ പ്രവർത്തനങ്ങളിലൂടെ മലയാള സിനിമയിലും നാടകത്തിലും അദ്ദേഹം പ്രമുഖ വ്യക്തിയായി നിലകൊള്ളുന്നു, കൂടാതെ കേരള സംസ്കാരത്തെക്കുറിച്ച് ആഴമേറിയ അഭിനിവേശമുള്ളയാളുമാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമാറ്റിക്, നാടക വൈഭവം ശരിക്കും പ്രചോദനാത്മകമാണ്. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനം നൽകട്ടെ -പ്രധാനമന്ത്രി കുറിച്ചു.

