Spread the love

കൊച്ചി: അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാരോപിച്ച് ശ്വേത മേനോനെതിരെ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിലാണ് കേസ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്ന് പരാതിയിലുണ്ട്.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിൻമാറിയതോടെ പ്രസിഡന്‍റ് സ്ഥാനത്തക്ക് ശ്വേത മോനോൻ എത്താൻ സാധ്യത കൂടിയിരുന്നു. എന്നാൽ കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് നൽകിയ പത്രിക പിൻവലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി.

സെൻസർ ചെയ്ത് ഇറങ്ങിയ രതിനിർവേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ടനിരയാണ് പരാതിയിലുള്ളത്.

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്ന സാഹചരൃത്തിൽ ഇങ്ങനെയൊരു കേസ് പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്ന സംശയവും പുറത്തുവരുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിൽ ഇപ്പോൾ എങ്ങനെ പരാതി ഉയർന്നെന്ന് പരിശോധിക്കേണ്ടിവരും.