Spread the love

ലഖ്‌നൗ: മരുമകന് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വാങ്ങിക്കൊടുക്കാത്തതിന്‍റെ പേരിൽ വിവാഹപ്പിറ്റേന്ന് യുവതിയെ വീട്ടിൽനിന്ന് പുറത്താക്കി ഭർതൃവീട്ടുകാർ. ഉത്തര്‍ പ്രദേശിലെ കാണ്‍പുരിലെ ജുഹിയിൽ ആണ് സംഭവം.

മുഹമ്മദ് ഇമ്രാന്‍ എന്നയാളുമായി നവംബര്‍ 29-ാം തീയതിയാണ് ലുബ്‌നയുടെ വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം ഇമ്രാനൊപ്പം ലുബ്‌ന, ഭര്‍തൃവീട്ടിലെത്തി. എത്തിയ ഉടൻ തന്നെ ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ടു ഉപദ്രവം തുടങ്ങി. ഭര്‍ത്താവായ ഇമ്രാനുവേണ്ടി ഒന്നും കൊണ്ടുവന്നില്ലെന്ന് കുറ്റപ്പെടുത്തുകയും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വാങ്ങാന്‍ ആവശ്യമായ പണം വീട്ടുകാരിൽനിന്ന് ചോദിച്ചുവാങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഭര്‍തൃവീട്ടില്‍ എത്തിയതിന് തൊട്ടുപിന്നാലെ ഉപദ്രവം തുടങ്ങിയെന്ന് ലുബ്‌ന പറഞ്ഞു. ബുള്ളറ്റ് കൊണ്ടുവരാത്ത സ്ഥിതിക്ക് വീട്ടില്‍നിന്ന് രണ്ടുലക്ഷംരൂപ കൊണ്ടുവരാനും ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു.

അതേസമയം ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് മകളെ വിവാഹം കഴിപ്പിച്ച് അയച്ചതെന്ന് ലുബ്‌നയുടെ കുടുംബം പറയുന്നു. സോഫാസെറ്റ്, ടിവി, വാഷിങ് മെഷീന്‍, ഡ്രസിങ് ടേബിള്‍, വാട്ടര്‍ കൂളര്‍, ഡിന്നര്‍ സെറ്റ്, വസ്ത്രങ്ങള്‍, അടുക്കളയിലേക്ക് ആവശ്യമായ സ്റ്റീല്‍-ചെമ്പ് പാത്രങ്ങള്‍ തുടങ്ങിയവ കൊടുത്തിരുന്നെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. കൂടാതെ വിവാഹവേളയില്‍ അണിഞ്ഞ സ്വര്‍ണവും കുടുംബം കൊടുത്ത പണവും ഭര്‍തൃവീട്ടുകാര്‍ കൈക്കലാക്കി. മര്‍ദിക്കുകയും വീടിന് പുറത്താക്കുകയും പണം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തെന്നും അവര്‍ ആരോപിച്ചു.