ആലപ്പുഴ: വിഎസിനു യാത്രമൊഴിയേകി രാഷ്ട്രീയ കേരളം. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിലെയും പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.
വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകൻ വി.എ.അരുൺ കുമാർ അഗ്നിപകർന്നു. പ്രിയനേതാവിനെ അവസാനമായി കാണാന്‍ ജനസാഗരം ഇരമ്പിയെത്തിയതോടെ മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്.
ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വിലാപ യാത്രയായാണ് വിഎസിന്റെ ഭൗതിക ശരീരം വലിയ ചുടുകാട്ടില്‍ എത്തിച്ചത്. ഇവിടെ പൊതുജനത്തിന് പ്രവേശനം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കള്‍ നേരത്തെ ഇവിടെ എത്തിച്ചേര്‍ന്നിരുന്നു.

