തിരുവനന്തപുരം: ആഡംബര കാറിന് വേണ്ടി മകൻ അച്ഛനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹൃത്വിക്ക് എന്ന 28കാരനാണ് ആഡംബര കാറിനായി അച്ഛനെ ആക്രമിച്ചത്. പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ചടിക്കുകായിരുന്നു.
പരിക്കേറ്റ ഹൃദ്യക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് ഹൃദ്യക്ക്. സംഭവത്തിൽ അച്ഛൻ വിനയാനന്ദനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വിനയാനന്ദ് ഒളിവിൽ പോയെന്നാണ് വിവരം.
ഹൃത്വിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ആഡംബര കാര്‍ വേണമെന്നന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി വയ്ക്കായിരുന്നു. മകന് ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് വാങ്ങി കൊടുത്തിരുന്നു. എന്നാൽ, ആഡംബര കാര്‍ തന്നെ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു. ഇത്തരത്തിൽ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിരന്തരം പണത്തിനുവേണ്ടിയും ആഡംബര ജീവിതത്തിനും വേണ്ടിയും വീട്ടിൽ മകൻ പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.

