ലൈംഗികമായി വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ട്യൂഷൻ മാസ്റ്റർ 25 വർഷത്തിന് ശേഷം പിടിയിൽ. 2000-ൽ നടന്ന കേസിൽ പ്രതിയായ മുത്തുകുമാർ, ‘സാം’ എന്ന പേരിൽ ചെന്നൈയിൽ പാസ്റ്ററായി ജീവിക്കുകയായിരുന്നു. ഇയാൾ രണ്ട് വിവാഹം കഴിച്ച് പുതിയ ജീവിതം ആരംഭിച്ച മുത്തുകുമാറിനെ, നീണ്ട 25 വർഷങ്ങൾക്കിപ്പുറം ഒരു ഫോൺ കോൾ വഴിയാണ് പോലീസ് വലയിലാക്കിയത്.
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്ന മുത്തുകുമാര്‍ ക്ലാസില്‍നിന്നു വിളിച്ചിറക്കി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് ക്ലാസുള്ള ദിവസം വിളിച്ചുകൊണ്ടുപോയി ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുത്തുകുമാറിന്റെ വീട്ടില്‍ കണ്ടെത്തുന്നത്.
അതേസമയം വീട്ടുകാര്‍ എത്തുമ്പോള്‍ ഭക്ഷണം വാങ്ങിക്കാന്‍ പുറത്തുപോയ മുത്തുകുമാറിനെ, നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നത്.
പിന്നീട് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോവുകയും വിവിധ സംസ്ഥാനങ്ങളില്‍ കറങ്ങി നടന്ന പ്രതി ചെന്നൈ അയണവാരം എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി. തുടർന്ന് മതം മാറി പ്രതി സാം എന്ന പേരില്‍ പാസ്റ്ററായി സേവനം അനുഷ്ഠിക്കുകയായിരുന്നു. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഫോണ്‍ കോള്‍ ആണ് കേസില്‍ നിര്‍ണായകമായി മാറിയത്.
പബ്ലിക് ടെലിഫോണ്‍ ബൂത്തുകളില്‍ നിന്നാണ് മുത്തുകുമാര്‍ ബന്ധുക്കളെ വിളിച്ചിരുന്നത്. ബന്ധുക്കളെ നിരീക്ഷിച്ചിരുന്ന പൊലീസ് കോള്‍ വന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

