Spread the love

 

കോട്ടയം : പരസ്യം വാർത്താ രൂപത്തിൽ പ്രസിദ്ധീകരിച്ചു. ഒരു പ്രമുഖ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ഈ ഉള്ളടക്കം പെയ്ഡ് ന്യൂസ് ആണെന്ന് കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളിലേക്ക്. നടപടികളുടെ തുടക്കമായി സ്ഥാനാർത്ഥിക്ക് നോട്ടീസയച്ചു.ഇതേ തുടർന്ന് പരസ്യം പ്രസിദ്ധീകരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങൾക്ക് ജാഗ്രത അറിയിപ്പ് നൽകി പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി പത്രങ്ങളില്‍ സാധാരണ വാര്‍ത്താ പേജുകളുടെ രൂപത്തില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരം പേജുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും പെയ്ഡ് ന്യൂസ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലംഘിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണമെന്ന് പിആർഡി അറിയിച്ചു.

 

പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന പരസ്യമാണ് ഇതെന്ന് വായനക്കാര്‍ക്ക് മനസിലാകുന്ന വിധത്തില്‍ പേജില്‍ സൂചിപ്പിക്കേണ്ടതുണ്ട്. ഇത്തരം സൂചനകളില്ലാതെ ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യം പെയ്ഡ് ന്യൂസ് ആണെന്ന് സംശയിക്കപ്പെടുന്നതായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) സ്‌ക്രീനിംഗ് സെല്ലില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് എം.സി.എം.സി റിട്ടേണിംഗ് ഓഫീസര്‍ മുഖേന സ്ഥാനാര്‍ത്ഥിക്ക് നോട്ടീസ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. 

 

ഇതിനു ശേഷവും സമാനമായ രീതിയിലുള്ള പേജുകളെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്താനും ഇക്കാര്യം പത്ര സ്ഥാപനങ്ങളിലെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തുവാനും താത്പര്യപ്പെടുന്നു.