ഇടുക്കി : നെടുങ്കണ്ടത്തെ പച്ചടിയിൽ കുഴിച്ചിട്ട നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽനിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മേരിക്കുട്ടിയും രണ്ട് ആൺമക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്.
അതേസമയം മേരിക്കുട്ടിയേയും മൂത്ത മകൻ റെജിയേയും ഒരുമാസത്തോളമായി കാണാനില്ലായിരുന്നു. ഇരുവരെയും ഇവിടെ കൊന്നുകുഴിച്ചുമൂടിയതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.
അഴുകിയ നിലയിലുള്ള മൃതദേഹങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.
ഈ മാസം രണ്ടാം തീയതി മുതലാണ് മേരിക്കുട്ടിയെയും റെജിയെയും കാണാതായത്. ഇവരെ കാണാതായതിനെ തുടർന്ന് മകൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസും ഫോറൻസിക് സംഘവും വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് ഒരു പുരുഷന്റെയും സ്ത്രീയുടേതുമായ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. അതേസമയം മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ നിലവിൽ കാണാനില്ല. ഇയാൾ ഒളിവിൽ പോയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

