Spread the love

കോട്ടയം: ഈ സീസണിലെ ഏറ്റവും വലിയ വിലകുതിപ്പിലാണ് റബ്ബർ വിപണി. ആഭൃന്തര വില കഴിഞ്ഞ ദിവസങ്ങളായി 2020 ന് മുകളിലെത്തി. അടുത്ത ദിവസങ്ങളിൽ കിലോഗ്രാമിന് 230 ന് മുകളിൽ വിലയെത്താനാണ് സാധൃത.

വില കൂടിയതോടെ കർഷകരിൽ റബ്ബർഷീറ്റ് സ്റ്റോക്ക് പിടിച്ചു വയ്ക്കാനുള്ള പ്രവണതയും കണ്ടു തുടങ്ങി. മാർക്കറ്റിൽ ഷീറ്റ് വരാതെയായി. വേനൽ മൂലം ഭൂരിപക്ഷം കർഷകരും ടാപ്പിംഗ് നിർത്തിയത് മൂലവും വിപണിയിൽ റബ്ബർ ഷീറ്റിന് ക്ഷാമമായി.
കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് ഗ്രേഡ് 4 ന്റെ കിലോഗ്രാമിന് 217ആയിരുന്നു ഇന്നലത്തെ വില. രണ്ടും മൂന്നും രൂപ വിലകൂട്ടി ചെറുകിട കച്ചവടക്കാരും റബ്ബർ വിലക്ക് വാങ്ങുന്നുണ്ട്.
എന്നാൽ കര്‍ഷകരുടെ പ്രധാന ആവശ്യം കിലോയ്ക്ക് 250 രൂപ വീതം താങ്ങുവില പ്രഖ്യാപിക്കണം എന്നതായിരുന്നു. നിലവില്‍ 200ന് മുകളിൽ രൂപ വിലയുണ്ടെങ്കിലും ഇത് ശാശ്വതമല്ല. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വില 200 കടക്കുന്നത്. ഈ സാഹചര്യത്തിലാണ് താങ്ങുവില പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.

കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും യോജിച്ച് നിന്നാൽ ഇത് സാധൃമാകും. റബർ സെസായി കർഷകരിൽ നിന്ന് കേന്ദ്രം പിരിച്ചെടുക്കുന്ന കോടികണക്കിന് രൂപയുടെ ചെറിയ ശതമാനം വിനിയോഗിച്ചാൽ താങ്ങുവിലയുടെ ഒരു ഭാഗം വഹിക്കാൻ കഴിയും.
വില പിടിച്ചുനിര്‍ത്താനും ഇറക്കുമതി കുറയ്ക്കാനുമായി നികുതി കൂട്ടണമെന്ന ആവശ്യവും കേന്ദ്രസർക്കാർ ഇതുവരെയും. പരിഗണിച്ചില്ല.

ഇറക്കുമതി നികുതി കൂട്ടി വിദേശത്തു നിന്നുള്ള റബര്‍ വരവ് നിയന്ത്രിക്കണമെന്ന ആവശ്യം കര്‍ഷകര്‍ കാലങ്ങളായി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇതും പരിഗണിക്കാന്‍ കേന്ദ്രം കൂട്ടാക്കിയില്ല. വരും മാസങ്ങളില്‍ കണ്ടെയ്‌നര്‍ ലഭ്യത കൂടുന്നതോടെ റബര്‍ ഇറക്കുമതി വലിയതോതില്‍ ഉയരുമെന്നാണ് സൂചന. ഇത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകും. വേനൽ മൂലം വലിയ തോട്ടങ്ങളില്‍ പൂര്‍ണതോതില്‍ ടാപ്പിംഗ് തുടങ്ങാത്തതിനാല്‍ ചരക്ക് ലഭ്യത ഇനിയും കുറയും.വേനൽ മഴ കിട്ടിയതോടെ ചെറുകിട റബ്ബർ കർഷകർ ചിലയിടങ്ങളിൽ ടാപ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്.അതിനിടയിൽ റബ്ബർ
അന്താരാഷ്ട്ര വിലയും ഒരിടവേളയ്ക്കുശേഷം ഉയരുന്നുണ്ട്. ബാങ്കോക്ക് മാര്‍ക്കറ്റില്‍ ആര്‍.എസ്.എസ്1 181 രൂപയിലെത്തി. 165 രൂപ വരെ ഇടിഞ്ഞ ശേഷം ഒരാഴ്ച കൊണ്ടാണ് ഈ കുതിപ്പ്.