ചത്തിസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റിലൂടെ ന്യൂനപക്ഷങ്ങളെ പേടിപ്പെടുത്താനുള്ള ഗൂഡലക്ഷൃമാണ് ഭരണകൂടം നടത്തിയതെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നീതിനിഷേധം സമ്പൂർണമായി അവസാനിക്കും വരെ ഒറ്റക്കെട്ടായി സമരവുമായി മുന്നോട്ടു പോകണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
കന്യാസ്ത്രീകൾക്കെതിരെ നടത്തിയ നീക്കങ്ങൾ ഭരണഘടനക്കെതിരായ നീക്കമാണ്. ഭരണഘടനയും ബഹുസ്വരതയും അംഗീകരിക്കാൻ പറ്റാത്തവരാണ് ഈ ശ്രമങ്ങൾക്ക് പിന്നിൽ. ഭരണത്തിലുള്ളവരുടെ പിന്തുണ ഇത്തരക്കാർക്കുണ്ട്.
ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമെതിരെ കിട്ടാവുന്ന അവസരങ്ങളിലൊക്കെ ഭരണകൂടം ഓരോരോ കരി നിയമങ്ങൾ പാസാക്കുകയാണ്. ജനങ്ങളെ വേട്ടയാടുന്ന ഭരണകൂട നടപടിക്കും അനീതിക്കും അതിക്രമങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടം തുടരണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.
ഛത്തിസ്ഗഢ്, അസം എന്നിവിടങ്ങളിലെ ന്യൂനപക്ഷ വേട്ടക്കെതിരെ യൂത്ത് ലീഗ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

