Spread the love

ഇംഫാൽ : മണിപ്പൂരിലെ ഇംഫാലിൽ 1,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മണിപ്പൂരിന്റെ വികസനത്തിനായി ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യുകയും തുടക്കം കുറിക്കുകയും ചെയ്തതായി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികൾ ജനങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുകയും മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ യുവജനങ്ങൾക്കും അവിടുത്തെ മക്കൾക്കുമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് ആരംഭിച്ച പദ്ധതികളിൽ രണ്ടെണ്ണം അതായത് 3,600 കോടിയിലധികം രൂപയുടെ ‘മണിപ്പൂർ അർബൻ റോഡ്സ് പ്രോജക്ടും’, 500 കോടിയിലധികം രൂപയുടെ ‘മണിപ്പൂർ ഇൻഫോടെക് ഡെവലപ്‌മെന്റ് പ്രോജക്ടും പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ പദ്ധതികൾ ഇംഫാലിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും മണിപ്പൂരിന്റെ ശോഭനമായ ഭാവിക്ക് പുതിയ ഊർജ്ജം നൽകുകയും ചെയ്യുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. പുതുതായി ആരംഭിച്ച എല്ലാ പദ്ധതികളുടെ പേരിലും മണിപ്പൂരിലെ ജനങ്ങൾക്ക് അദ്ദേഹം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിലെ പ്രധാന നഗരങ്ങൾ വികസനത്തിന് സാക്ഷ്യം വഹിച്ചതായും അഭിലാഷങ്ങളുടെ കേന്ദ്രങ്ങളായി മാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയമോദി, ആ പ്രദേശങ്ങളിലെ യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിച്ചുവെന്ന് പറഞ്ഞു. “21-ാം നൂറ്റാണ്ട് കിഴക്കും വടക്കുകിഴക്കും മേഖലകളുടേതാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യാ ഗവൺമെന്റ് മണിപ്പൂരിന്റെ വികസനത്തിന് നിരന്തരം മുൻഗണന നൽകിയിട്ടുണ്ടെന്നും അതിന്റെ ഫലമായി മണിപ്പൂരിന്റെ വളർച്ചാ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

2014-ന് മുമ്പ് മണിപ്പൂരിന്റെ വളർച്ചാ നിരക്ക് ഒരു ശതമാനത്തിൽ താഴെയായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന്, മണിപ്പൂർ മുമ്പത്തേക്കാൾ പലമടങ്ങ് വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിച്ചുവെന്ന് മോദി പറഞ്ഞു. സംസ്ഥാനത്ത് റോഡ് നിർമ്മാണത്തിന്റെയും ദേശീയപാത വികസനത്തിന്റെയും വേഗത പലമടങ്ങ് വർദ്ധിച്ചതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഓരോ ഗ്രാമത്തിലേക്കും റോഡ് ഗതാഗതം വ്യാപിപ്പിക്കാൻ അതിവേഗത്തിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മണിപ്പൂരിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഞങ്ങളുടെ സർക്കാർ നിരന്തരം പ്രവർത്തിക്കുന്നു”, ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ക്യാമ്പുകളിൽ താമസിക്കാൻ നിർബന്ധിതരായവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കായി 7,000 പുതിയ വീടുകൾ നിർമ്മിച്ച് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മണിപ്പൂരിനായി ഏകദേശം 3,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചതായി മോദി വ്യക്തമാക്കി. കുടിയിറക്കപ്പെട്ട വ്യക്തികളെ സഹായിക്കുന്നതിനായി 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമത്തിൽപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുക എന്നത് സർക്കാരിന്റെ മുൻ‌ഗണനയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മണിപ്പൂർ പോലീസിനായി പുതുതായി നിർമ്മിച്ച ആസ്ഥാനവും ഈ ശ്രമത്തെ പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു