കൊച്ചി: സി.പി.എം നേതാവ് കെ.ജെ. ഷൈനിനെതിരെ സൈബർ ആക്രമണം നടത്തിയ കേസില്‍ യൂട്യൂബർ കെ.എം. ഷാജഹാന് ജാമ്യം. കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയ കോടതി രണ്ടുപേരുടെ ജാമ്യത്തിൽ എറണാകുളം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. സമാന കുറ്റകൃത്യം ആവർത്തികരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും കോടതി വ്യവസ്ഥ വെച്ചിട്ടുണ്ട്.
വളരെ തിടുക്കത്തിൽ കേസെടുത്ത് മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത കൊച്ചിയിൽ എത്തിച്ച പൊലീസ് നടപടിക്കാണ് ഷാജഹാന് കോടതി ജാമ്യം അനുവദിച്ചതോടെ തിരിച്ചടിയായത്. ഷാജഹാനെതിരെ ഐ.ടി ആക്ടിലെ 67-ാം വകുപ്പ് (അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം) ചുമത്തിയതാണ് തിരിച്ചടിയായതെന്നാണ് പ്രാഥമിക നിഗമനം.
ജാമ്യാപേക്ഷ പരിഗണിക്കവെ ഷാജഹാനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനോട് കോടതി ചോദ്യങ്ങൾ ചോദിച്ചിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ ലൈംഗികച്ചുവയുള്ള എന്തെങ്കിലും വാക്കുണ്ടോ എന്ന് കോടതി ചോദിച്ചു.
എഫ്.ഐ.ആർ ഇട്ട് മൂന്നു മണിക്കൂർ 55 മിനിറ്റിനുള്ളിൽ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി ഷാജഹാനെ അറസ്റ്റ് ചെയ്യുന്നു. ചെങ്ങമനാട് എസ്.എച്ച്.ഒക്ക് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ എന്താണ് അധികാരമെന്നും കോടതി ചോദിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഭാഗമായ ഉദ്യോഗസ്ഥനാണ് ചെങ്ങമനാട് എസ്.എച്ച്.ഒ എന്നും അതു കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും പ്രോസിക്യൂഷൻ മറുപടി നൽകി.
ഐ.ടി ആക്ടിലെ 67-ാം വകുപ്പ് (അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം) ഷാജഹാനെതിരെ ചുമത്തിയിട്ടുണ്ട്. കേസിനാസ്പദമായ ഷാജഹാന്‍റെ വിഡിയോയിൽ അശ്ലീല പരാമർശമുള്ള വാക്കുകളുണ്ടോ എന്ന് കോടതി ചോദിച്ചു. എന്തുതരം അശ്ലീലമാണ് വിഡിയോയിലുള്ളത്. സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ട് കെ.ജെ. ഷൈനോട് ചില ചോദ്യങ്ങളല്ലേ വിഡിയോയിൽ ഉള്ളതെന്നും കോടതി ചോദിച്ചു.
നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളാണ് ഷാജഹാനെന്നും അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടുവെങ്കിലും കോടതി സമ്മതിച്ചില്ല.
സി.പി.എം നേതാവ് കെ.ജെ. ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഇന്നലെയാണ് യൂട്യൂബർ കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങമനാട് പൊലീസ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തി രാത്രിയിലാണ് അറസ്റ്റ് ചെയ്തത്.
സൈബർ ആക്രമണത്തിനെതിരെ ഷൈൻ നൽകിയ പരാതിയെക്കുറിച്ച് ഷാജഹാന് അധിക്ഷേപ പരാമർശം നടത്തിയിരുന്നു. എഫ്.ഐ.ആറിനെക്കുറിച്ച് അവരുടെ പേര് പറഞ്ഞാണ് ഷാജഹാൻ വീഡിയോ ചെയ്തത്. ഇതിനു പിന്നാലെ വ്യാഴാഴ്ച
ഉച്ചയോടെ ഷൈന്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു.

