Spread the love

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല മോഷ്ടിച്ച് കൗണ്‍സിലര്‍ പിപി രാജേഷിനെ സിപിഎം പുറത്താക്കി. സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നാലാം വാർഡ് കൗൺസിലറുമാണ് രാജേഷ്. സംഭവത്തിൽ കൗൺസിലർ പിടിയിലായി. കണ്ണൂർ കൂത്തുപറമ്പ് നഗരസഭ പാലാപ്പറമ്പ് വാർഡ് കൗൺസിലർ പി.പി.രാജേഷിനെയാണു പൊലീസ് അറസ്റ്റു ചെയ്തത്.

പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജേഷ് വയോധികയുടെ മാല പൊട്ടിച്ചത്.

വീടിനരികെ നിന്നു മീൻ മുറിക്കുന്നതിനിടെ, സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ജാനകിയുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം ജാനകിയുടെ കയ്യിലായി. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാവ് സ്ഥലംവിട്ടിരുന്നു.

എന്നാൽ ആരാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതിൽ നിന്നാണ് നാലാം വാര്‍ഡ് കൌണ്‍സിലറായ പി പി രാജേഷിലേക്ക് എത്തുകയും ചെയ്തത്.