Spread the love

പത്രപ്രവര്‍ത്തക പെന്‍ഷനില്‍ ഹൈക്കോടതി ഇടപെടല്‍, കുടിശിക നല്‍കാന്‍ ഉത്തരവ്, താളം തെറ്റി പെന്‍ഷന്‍ പദ്ധതി

കൊച്ചി: പത്രപ്രവര്‍ത്തക പെന്‍ഷനില്‍ ഹൈക്കോടതിയുടെ ഉത്തരവ്. പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി കോടതിയിലേക്ക് നീളുന്നതും ഇടപെടല്‍ നടത്തുന്നതും ഇതാദ്യമായാണ്. കുടിശിക ലഭിക്കാന്‍ വഴികള്‍ അടഞ്ഞപ്പോഴാണ് ഏഴ് മാധ്യമപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്.

2017 മുതലുള്ള പെന്‍ഷന്‍ കുടിശിക ആറ് തുല്യ മാസ ഗഡുക്കളായി നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടത് 2017 മുതല്‍ വിവിധ സമയങ്ങളില്‍ വിരമിച്ച കളമശേരി സ്വദേശി പി.രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ പെന്‍ഷന്‍ നല്‍കാനാണു ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ഉത്തരവിട്ടത്. സര്‍ക്കാര്‍ പെന്‍ഷന്‍ സ്‌കീമിലേക്ക് കഴിഞ്ഞ ഒക്ടോബറില്‍ 20 കോടി രൂപ അടച്ചിട്ടും പെന്‍ഷന്‍ കുടിശിക നല്‍കുന്നില്ലെന്നു ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഡ്വ.വി.വി.നന്ദഗോപാല്‍ നമ്പ്യാര്‍ ചൂണ്ടിക്കാട്ടി.കുടിശിക ഘട്ടംഘട്ടമായിട്ടെ അനുവദിക്കാനാകൂ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. തുടര്‍ന്നാണു ഫെബ്രുവരി 10 മുതല്‍ ആറ് തുല്യ ഗഡുക്കളായി വിതരണം ചെയ്യാന്‍ ഉത്തരവിട്ടത്.

അതേ സമയം അംശദായം അടച്ച് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നേടുന്ന പെന്‍ഷന്‍ പദ്ധതി അലങ്കോലപ്പെട്ടുകിടക്കുയാണെന്ന് പൊതുവിമര്‍ശനമുണ്ട്. പബ്ലിക്ക് റിലേഷന്‍സ് വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിയും നിഷേധ നിലപാടുമാണ് പദ്ധതിയെ താറുമാറാക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന അക്രഡിറ്റേഷന്‍ കമ്മറ്റിയില്‍ നിന്നും ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രതിഷേധിച്ച് രാജിവച്ചു. തന്റെ ഐഡി കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടാണ് പ്രതിഷേധം അറിയിച്ചത്. ഇതുവരെ കമ്മറ്റി ചേരാത്തതിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയാണ് പെന്‍ഷന്‍ അക്രഡിറ്റേഷന്‍ കമ്മറ്റികളിലെ അധ്യക്ഷന്‍