Spread the love

നിലമ്പൂര്‍ റെയില്‍വെ അടിപ്പാത ഓണത്തിന്‌ മുമ്പ്‌ ഗതാഗതത്തിനായി തുറന്ന്‌ നല്‍കുമെന്നും നിലമ്പൂര്‍ തിരുവനന്തപുരം രാജ്യറാണി എക്‌സപ്രസിനും നിലമ്പൂര്‍ കോട്ടയം എക്‌സ്‌പ്രസിനും രണ്ട്‌ വീതം അധിക കോച്ചുകള്‍ അനുവദിക്കുമെന്നും പാലക്കാട്‌ ഡിവിഷന്‍ റെയില്‍വെ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി.
നിലമ്പൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ അമൃത്‌ സ്‌റ്റേഷന്‍ പ്രവൃത്തി വിലയിരുത്താനെത്തിയ ഡി.ആര്‍.എം പി.വി അബ്ദുല്‍വഹാബ്‌ എം.പി, ആര്യാടന്‍ ഷൗക്കത്ത്‌ എം.എല്‍.എ എന്നിവരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.                                                                                                                                                                                                                                                                                       വണ്ടൂരില്‍ മെയ്‌ 5ന്‌ പ്രിയങ്കഗാന്ധി എം.പി വിളിച്ചു ചേര്‍ത്ത പാലക്കാട്‌ ഡിവിഷന്‍ റെയില്‍വെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കോട്ടയം നിലമ്പൂര്‍ എക്‌സ്‌പ്രസ്‌ തീവണ്ടിക്ക്‌ 2 കോച്ചുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു.
രാജ്യറാണി എക്‌സ്‌പ്രസിന്‌ ഒരു എസി ത്രീ ടയര്‍, ഒരു ജനറല്‍ ഉള്‍പ്പെടെ രണ്ട്‌ കോച്ചുകളാണ്‌ വര്‍ധിപ്പിക്കുക. കോട്ടയം എക്‌സ്‌പ്രസിന്‌ ഒരു എസി കോച്ചും ഒരു നോണ്‍ എ സി കോച്ചും വര്‍ദ്ധിപ്പിക്കും. മേലാറ്റൂര്‍, കുലുക്കല്ലൂര്‍ ക്രോസിംഗ്‌ സ്‌റ്റേഷനുകളുടെ പ്രവര്‍ത്തി ഈ വര്‍ഷം പൂര്‍ത്തീകരിക്കും. നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ അമൃത്‌ സ്‌റ്റേഷന്‍ പ്രവര്‍ത്തികളും റെയില്‍വെ അടിപ്പാത പ്രവര്‍ത്തിയും ഡി ആര്‍ എം നേരില്‍ കണ്ട്‌ പുരോഗതി വിലയിരുത്തി.

റയില്‍വെ അടിപ്പാത ഭാഗികമായി തുറക്കാന്‍ കഴിഞ്ഞ ആഴ്‌ച തീരുമാനിച്ചിരുന്നെങ്കിലും തുടര്‍ പ്രവര്‍ത്തികള്‍ക്ക്‌ തടസ്സമാകുന്നതിനാലാണ്‌ തീരുമാനം മാറ്റിയതെന്ന്‌ കെ റയില്‍ ഡെപ്യൂട്ടി മാനേജര്‍ ഹരിദാസന്‍ പറഞ്ഞു.
നിലമ്പൂര്‍ഷൊര്‍ണൂര്‍ പാതയില്‍ കോയമ്പത്തൂര്‍ നിലമ്പൂര്‍, എറണാകുളം നിലമ്പൂര്‍ മെമു സര്‍വീസുകള്‍ അനുവദിക്കുക, കോട്ടയം എക്‌സ്‌പ്രസ്‌ പുനലൂര്‍ വരെ നീട്ടിക. രാജ്യറാണി എക്‌സ്‌പ്രസിന്റെ റാക്ക്‌ ഉപയോഗിച്ച്‌ പകല്‍ എറണാകുളത്തേക്ക്‌ പുതിയ ട്രെയിന്‍ സര്‍വീസ്‌ ആരംഭിക്കുക തുടങ്ങിയ 16 ആവശ്യങ്ങള്‍ ഉന്നയിച്ച നിവേദനം ആര്യാടന്‍ ഷൗക്കത്ത്‌ എം.എല്‍.എ, ഡി.ആര്‍.എമ്മിന്‌ കൈമാറി. പ്രിയങ്കഗാന്ധിയുടെ പ്രതിനിധി ജോഷ്വാ കോശി, ഡോ: ബിജു നൈനാന്‍, അനസ്‌ യൂണിയന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.