Spread the love

തിരുവനന്തപുരം: വനിത മാധ്യമ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന ആസൂത്രിത ആക്രമണത്തിന് അറുതിവരുത്താന്‍ അടിയന്തര നടപടി വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന അധിക്ഷേപ പ്രചാരണവും ആക്രമണവും വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടുത്ത മാനസിക പ്രയാസങ്ങളും ട്രോമയുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് അല്ലാതെ തന്നെ അങ്ങേയറ്റത്തെ സമ്മര്‍ദ സാഹചര്യങ്ങളിലൂടെ തൊഴില്‍ എടുക്കേണ്ടിവരുന്ന വനിത മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ഈ സൈബര്‍ ലിഞ്ചിങ് സൈ്വര ജീവിതത്തിനു തന്നെ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത് എന്തെങ്കിലും കുറ്റകൃത്യം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമപരമായ പരിഹാരം തേടി ശിക്ഷ ഉറപ്പാക്കാന്‍ രാജ്യത്ത് നിയമസംവിധാനങ്ങള്‍ ഉണ്ടായിരിക്കെ മാധ്യമപ്രവര്‍ത്തകരെ സൈബര്‍ കൊല നടത്താനുള്ള ശ്രമം അനുവദിക്കാനാവില്ല.

പ്രമുഖരായ വനിത മാധ്യമപ്രവര്‍ത്തകരെ പേരെടുത്തു പറഞ്ഞും അല്ലാതെയും അധിക്ഷേപിക്കാനും സൈബര്‍ ലിഞ്ചിങ്ങിനുമാണ് സൈബര്‍ ഗുണ്ടകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഈ സൈബര്‍ ക്രിമിനലുകളെ വിലക്കാന്‍ ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വങ്ങള്‍ ഇടപെടണം. ശക്തമായ നിയമ നടപടികളിലൂടെ ഈ സൈബര്‍ ആക്രമണത്തിന് അറുതിവരുത്താനും സൈബര്‍ ക്രിമിനലുകളെ അറസ്റ്റ്? ചെയ്തു ശിക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന്? മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നല്‍കിയ നിവേദനത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

ചാനല്‍ മാധ്യമപ്രവര്‍ത്തകയെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ച കേസ് ഒത്തു തീര്‍പ്പാക്കി എന്ന നിലയിലുളള സോഷ്യല്‍ മീഡിയ പ്രചാരണം ശക്തമായിരിക്കെയാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ഇക്കാര്യത്തില്‍ പോലീസ് ഇടപെടല്‍ അഭ്യര്‍ഥിച്ചു രംഗത്തു വന്നത്. ഇടതുപക്ഷ മാധ്യമ ഹാന്റിലുകളിലാണ് ഈ ആരോപണം വ്യാപകമായി പ്രചരിക്കുന്നത്.