Spread the love

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി ഭിന്നതയെ തുടർന്ന് തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് സ്ഥാനത്യാഗം ചെയ്തു. സഭാനേതൃത്വവുമായുള്ള രുക്ഷമായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജി വച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച കത്ത് അദ്ദേഹം സഭാധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവയ്ക്കു കൈമാറി. 77-ാമത്തെ വയസ്സിലാണ് മാര്‍ ഗ്രിഗോറിയോസ് രാജി വയിക്കുന്നത്.

സഭയുടെ സ്‌കൂളുകളുടെ കോര്‍പ്പറേറ്റ് മാനേജര്‍, സഭാ മിഷന്‍ ബോര്‍ഡ്, മിഷന്‍ സൊസൈറ്റി എന്നിവയുടെ അധ്യക്ഷന്‍ എന്നീ ചുമതലകളും ഒഴിഞ്ഞതായി അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സഭാ മാനേജിങ് കമ്മിറ്റിയിലും മറ്റും നേതൃത്വവുമായി സഭാ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തിരുവനന്തപുരം ഭദ്രാസനത്തിലും ചേരിതിരിവു പ്രകടമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഭരണച്ചുമതലകളില്‍നിന്ന് അദ്ദേഹം ഒഴിയുന്നത്. നിലവിലുള്ള കാതോലിക്കാ ബാവയോടൊപ്പം ഈ സ്ഥാനത്തേക്ക് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നു.

2005 ജൂണിലാണ് അദ്ദേഹം തിരുവനന്തപുരം ഭദ്രാസനത്തില്‍ മെത്രാപ്പൊലീത്തയായി എത്തുന്നത്. തിരുവനന്തപുരം ഹോളിക്രോസ് കോണ്‍വെന്റ് സെയ്ന്റ് ജോര്‍ജ് നഗര്‍, പൗഡിക്കോണം മാര്‍ത്താ മറിയം ആശ്രമം, കൊല്ലം ചാത്തന്നൂര്‍ മാര്‍ത്താ മറിയം ആശ്രമം എന്നിവിടങ്ങളിലെല്ലാം വിസിറ്റര്‍ ബിഷപ്പുമായിരുന്നു. 1982മുതല്‍ 2007വരെ കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ പ്രൊഫസറായിരുന്നു.

ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. ഭദ്രാസന കൗണ്‍സിലും ഭദ്രാസന മെത്രാപ്പൊലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസും തമ്മില്‍ പല വിഷയങ്ങളിലും തര്‍ക്കങ്ങളുണ്ടായിരുന്നു. യോഗങ്ങള്‍ കൂടുന്ന സമയത്തുപോലും പരസ്യമായ പ്രതിഷേധങ്ങളിലേക്ക് പോയിരുന്നത് മെത്രാപ്പോലീത്തയെ പ്രതിസന്ധിയിലാക്കിയിരുന്നു.

മൂന്നുവര്‍ഷമായി ഈ ഭദ്രാസനത്തിന്റെ കണക്കുകള്‍ പാസ് ആകുന്നില്ലെന്നൊരു പ്രതിസന്ധി രൂപപ്പെട്ടിരുന്നു. കണക്കുകള്‍ പാസാക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തയ്യാറാകുന്നില്ല. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് ഒരു ഭാഗത്തും ഭദ്രാസനകൗണ്‍സിലിലെ ഒരു വിഭാഗം മറുഭാഗത്തും നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. ഇതെല്ലാം പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ഇതിന് പിന്നാലെ സ്ഥാനത്യാഗത്തിലേക്ക് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് കടക്കുകയുമായിരുന്നു. രാജി സമര്‍പ്പിക്കപ്പെട്ടുവെങ്കിലും അന്തിമ തീരുമാനം വരേണ്ടത് ഓര്‍ത്തഡോക്‌സ് സഭയുടെ സിനഡില്‍നിന്നാണ്.

എന്നാൽ മെത്രാപ്പോലീത്തയുടെ രാജിയിൽ ഓർത്തഡോക്സി സഭാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് കോട്ടയം പ്രസ്ക്ലബിൽ ഓർത്തഡോക്സ് സഭ നടത്താനിരുന്ന പത്രസമ്മേളനം തിടുക്കത്തിൽ മാറ്റിവയ്ക്കുകയും ചെയ്തു.