Spread the love

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇനിയും ഉ്ന്നതര്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിലേക്കും അന്വേഷണം

കോട്ടയം : ശബരിമല സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തും മുഖ്യപങ്കാളിയാണെന്നതിന്റെ സൂചനകളിലേക്ക്‌പോലീസ്.ദ്വാരപാലക പാളികള്‍ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ പ്രശാന്ത് ഉള്‍പ്പെടുന്ന സംഘം ഗൂഢാലോചന നടത്തിയെന്നാണ് നിഗമനം. പാളികള്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി അന്നത്തെ ദേവസ്വം മരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ മാറ്റി പകരം അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് ചുമതല നല്‍കിയതും ദേവസ്വം വിജിലന്‍സിനെ അറിയിക്കാതിരുന്നതും ഗൂഢാലോചനയുടെ ഭാഗമെന്നാണ് അനുമാനം. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ജയകുമാര്‍ ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പുളള ഭരണസമിതിയും സ്വര്‍ണക്കൊള്ളയില്‍ പങ്കാളിയാകുകയാണ്.

സന്നിധാനത്ത് നടക്കുന്ന ഏതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും മരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയറെയും ദേവസ്വം വിജിലന്‍സിനെയും രേഖാമൂലം ബോര്‍ഡ് അറിയിക്കണമെന്നാണ് ചട്ടം. ഇത്തരമൊരറിയിപ്പ് ദ്വാരപാലക ശില്പപാളികള്‍ ഇളക്കിയെടുത്തപ്പോള്‍ നല്‍കിയിട്ടില്ല. അറിയിച്ചിരുന്നെങ്കില്‍, അവര്‍ വിവരം നല്‍കുമ്പോള്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍.ജയകൃഷ്ണന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമായിരുന്നു.

2025 സെപ്തംബര്‍ ഏഴിന് ഇളക്കിയെടുത്ത ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിന് ഒരു മാസം മുമ്പാണ് ഇപ്പോഴത്തെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജു ചുമതലയേറ്റെടുക്കുന്നത്. തനിക്ക് മുമ്പ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നാണ് അദ്ദേഹം ധരിച്ചത്. കോടതിയുടെ അനുമതി തേടിയിട്ടില്ലെന്ന് മനസിലാക്കിയതോടെ അടിയന്തരമായി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് ഒ ജി ബിജു റിപ്പോര്‍ട്ട് നല്‍കി. ദ്വാരപാലക ശില്പപാളികളില്‍ സ്വര്‍ണം പൂശാന്‍ സന്നദ്ധനാണെന്ന് കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ ഇ മെയിലും റിപ്പോര്‍ട്ടിനൊപ്പം നല്‍കി. സ്‌പെഷ്യല്‍ കമ്മിഷണര്‍ ഇക്കാര്യം അറിയിച്ചതോടെയാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടങ്ങിയത്.

പ്രശാന്തിനെ ഇടതു സര്‍ക്കാര്‍ നേരത്തെ തന്നെ കൈവിട്ടു. കാലാവധി നീട്ടിനല്‍കാതെ ജയകുമാറിനെ ചുമതലയിലേക്ക് കൊണ്ടുവന്നപ്പോള്‍ തന്നെ ഇതു സംബന്ധിച്ച സൂചന ലഭിച്ചിരുന്നു.