Spread the love

പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഓൺലൈൻ ചാനൽ നടത്തിപ്പുകാർ പിടിയിൽ വിസ്മയ ന്യൂസ്, ശ്രീ വ്ലോഗ് എന്നീ യൂട്യൂബ് ചാനൽ നടത്തിപ്പുകാർക്ക് എതിരെ അടൂർ പോലീസ് കേസ് എടുത്തു. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി.പോലീസ് ന് ലഭിച്ച വീഡിയോയുടെ പകർപ്പ് തങ്ങളുടെ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ പോക്സോ കേസ് പ്രതിയുടെ അച്ഛനെ പലതവണ വിളിച്ചത്.

 

വിസ്മയ ന്യൂസിൽ പ്രവർത്തിക്കുന്ന അഗ്നി (33) , അനീഷ് (35) എന്നിവരാണ് പിടിയിലായത് മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പോക്സോ കേസിലെ പ്രതിയുടെ അച്ഛന്റെ പരാതിയിലാണ് അറസ്റ്റ്.

ശ്രീ വ്ലോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്തും ഭാര്യയും പുനലൂർ, അഞ്ചൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വിസ്മയ യൂട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന അഗ്നി, അനീഷ്, റഹീം, കണ്ടാലറിയാവുന്ന ഒരാൾ എന്നീ ആറുപേർക്കെതിരെയാണ് കേസ്. ഇവർ പോക്സോ കേസിൽ അറസ്റ്റിലായ മകന്റെ ഫോണിലെ വീഡിയോ പൊലീസുകാർ മുഖേന തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നും വീഡിയോ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ വേണമെന്നും നിരന്തരം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഒടുവിൽ രണ്ടര ലക്ഷം രൂപ തരാമെന്ന് സമ്മതിക്കുകയും അടൂരിൽ വെച്ച് കൈമാറാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ പൊലീസിനെ സമീപിച്ചു. അടൂർ പോലീസിലാണ് പരാതിപ്പെട്ടത്.