കൊച്ചി: ഇന്ന് ഒട്ടുമിക്കവരും മൂക്കുത്തി ഉപയോഗിക്കാറുണ്ട്. എന്നാൽ മൂക്കുത്തി ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് എട്ടിന്റെ പണിതന്നെ തരും. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ നിന്നാണ് അമൃത ആശുപത്രിയിലെ ഇന്റർവെൻഷൻ പൾമനോളജി വിഭാഗം മൂക്കുത്തിയുടെ ആണി നീക്കം ചെയ്തത്.
കൊച്ചിയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ നിന്നാണ് മൂക്കുത്തിയുടെ ഭാഗങ്ങൾ കണ്ടെടുത്തത്. അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമനോളജി വിഭാഗത്തിലാണ് മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ നിന്ന് മൂക്കുത്തിയുടെ ആണി അടക്കമുള്ള ഭാഗങ്ങൾ നീക്കം ചെയ്തത്. മൂന്ന് സംഭവങ്ങളിലും മൂക്കൂത്തി ശ്വാസകോശത്തിൽ പോയത് സ്ത്രീകൾ അറിഞ്ഞിട്ട് പോലുമില്ല. മറ്റ് ചില പരിശോധനകളുടെ ഭാഗമായി എടുത്ത എക്സ്റേയിൽ നിന്നാണ് ശ്വാസകോശത്തിൽ അപര വസ്തുവുണ്ടെന്ന് മനസിലാക്കിയത്. രണ്ട് പേർ വിദേശ യാത്രയ്ക്കായി നടത്തിയ വിസാ പരിശോധനകളിലൂടെയാണ് ശ്വാസകോശത്തിലുള്ള അപര വസ്തു നീക്കം ചെയ്യാനായി കൊച്ചി അമൃത ആശുപത്രിയിലെത്തിയത്.
31 വയസ്സുകാരിയുടെ ശ്വാസകോശത്തിന്റെ വലതു ഭാഗത്ത് അടിവശത്തായി തറഞ്ഞു കിടക്കുകയായിരുന്നു സ്വർണ മൂക്കുത്തിയുടെ ആണി; 2 വർഷം മുൻപു നഷ്ടപ്പെട്ടതായിരുന്നു ഇത്. 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കണ്ടെത്തിയത് വെള്ളി മൂക്കുത്തിയുടെ ആണിയായിരുന്നു. 6 മാസം മുൻപാണ് ഇതു കാണാതെ പോയത്. ആരോഗ്യ പരിശോധനയുടെ ഭാഗമായി എക്സ്റേ എടുത്തപ്പോഴാണു 52 വയസ്സുകാരിയുടെ ശ്വാസകോശത്തിന്റെ വലതു ഭാഗത്തായി സ്വർണ മൂക്കുത്തിയുടെ ആണി കണ്ടെത്തിയത്; ഇതു കാണാതായിട്ട് 2 വർഷമായിരുന്നു.
മൂവർക്കും ചെറിയ ചുമയല്ലാതെ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമനോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപി രീതിയിൽ ട്യൂബുകൾ ശ്വാസകോശത്തിലേക്ക് കടത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൂക്കുത്തിയുടെ ഭാഗങ്ങൾ പുറത്തെടുത്തത്.
അതേസമയം ഇത് ആദ്യമായല്ല ഇത്തരം വസ്തുക്കൾ ശ്വാസകോശത്തിൽ നീക്കുന്നതെന്നു വിദഗ്ധർ പറയുന്നു

