Spread the love

ബലാത്സംഗക്കേസിലും ഗര്‍ഭച്ഛിദ്ര കേസിലും പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച രാഹുല്‍ ഈശ്വര്‍ നിരാഹാര സമരം അവസാനിപ്പിച്ചു. ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.

രാഹുല്‍ ഈശ്വറിന്റെ നിരാഹാരത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. നിരാഹാര സമരം അംഗീകരിക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമം നടത്തുകയാണെന്നും വ്യക്തമാക്കി. ജാമ്യം നല്‍കുന്നത് ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതി നടത്തിയത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി പറഞ്ഞു.

അതിജീവിതയെ അധിക്ഷേപിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സമാനമായ പോസ്റ്റുകള്‍ നിരന്തരം ആവര്‍ത്തിച്ചു. രാഹുല്‍ ഈശ്വര്‍ അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

രാഹുല്‍ ഈശ്വര്‍ അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്ന പ്രൊസിക്യൂഷന്‍ വാദം തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി അംഗീകരിച്ചു.

അതിജീവിതകള്‍ക്കെതിരെ ഇട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തെന്ന് രാഹുല്‍ കോടതിയെ ബോധ്യപ്പെടുത്തി. ക്ലൗഡില്‍ നിന്ന് പിന്‍വലിക്കാമെന്നും രാഹുല്‍ കോടതിയില്‍ അറിയിച്ചു.