Spread the love

സിഡ്‌നി : മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും നിലപാടുകള്‍ ഉറപ്പാക്കുന്നതോടൊപ്പം പുരോഗമനപരമായ ആശയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ ഏവരും യത്‌നിക്കണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രാഫ. കെ ടി ജലീല്‍. സിഡ്‌നിയില്‍ നടന്ന നവോദയ ഓസ്‌ട്രേലിയയുടെ നാലാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനരംഗത്ത് പിറകോട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുള്‍പ്പെടെയുള്ള പൊതു സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്താലത് സമൂഹത്തിനാകെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രവാസി സമൂഹത്തെ ഓര്‍മിപ്പിച്ചു.

കുടുംബത്തിലെ നൈര്‍മ്മല്യവും കറപുരളാത്ത നിലപാടുകളും അതേപടി സമൂഹത്തില്‍ പകര്‍ന്നു നല്‍കുമ്പോള്‍ ഉന്നത മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്ന സമൂഹം രൂപപ്പെടുമെന്നും അതുകൊണ്ടുതന്നെ മാതൃകാ സാമൂഹ്യ സൃഷ്ടിയുടെ കാര്യത്തില്‍ ഏവര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രമുഖ ചലച്ചിത്ര നടനും സംവിധായകനുമായ മധുപാല്‍ ചൂണ്ടിക്കാട്ടി.

സജീവ് കുമാര്‍ പ്രസിഡണ്ടും രാഹുല്‍ ജി സെക്രട്ടറിയുമായ സെന്‍ട്രല്‍ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

പൊതു സമ്മേളനത്തെ തുടര്‍ന്ന് സന്തോഷ് കീഴാറ്റൂരിന്റെ ‘പെണ്‍ നടന്‍’ നാടകവും നവോദയ അഭിനയ പന്തല്‍ അവതരിപ്പിച്ച ജയപ്രകാശ് കുളൂരിന്റെ ”ഓന്‍ അങ്ങനെ പറഞ്ഞോ ?’ നാടകവും നവോദയ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗാനമേളയും സഹൃദയര്‍ക്ക് നവ്യാനുഭവമായി. നവോദയ ദേശീയതലത്തില്‍ നടത്തിയ സാഹിത്യ, ചിത്രരചനാ വിജയികള്‍ക്കുള്ള സമ്മാനദാനം പാര്‍ലമെന്റ് അംഗം ടീന അയ്യാടും, പ്രൊഫ കെ ടി ജലീലും നിര്‍വഹിച്ചു.