ഏഴു വര്‍ഷത്തോളമായി കാണാതായ തന്റെ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം ഇന്‍സ്റ്റാ റീലില്‍ കണ്ടെത്തി ഭാര്യ. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം.
2018-ൽ ബബ്ലു എന്നറിയപ്പെടുന്ന ജിതേന്ദ്ര കുമാറിനെയാണ് കാണാതായത്. 2017-ല്‍ ഷീലു എന്ന യുവതിയുമായി ജിതേന്ദ്ര വര്‍മയുടെ വിവാഹം നടന്നിരുന്നു. എന്നാൽ വിവാഹംകഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി.
പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് ഷീലുവിനെ പീഡിപ്പിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ജിതേന്ദ്രക്കെതിരെ ഷീലുവിന്റെ കുടുംബം പരാതി നല്‍ക്കുകയായിരുന്നു.
അതേസമയം കേസ് നടന്നുകൊണ്ടിരിക്കേ ജിതേന്ദ്രയെ ഒരു ദിവസം പെട്ടെന്ന് കാണാതായി. 2018 ഏപ്രിൽ 20-ന് ജിതേന്ദ്രയുടെ പിതാവ് മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത് . എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ജിതേന്ദ്രയെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല.
എന്നാൽ തന്റെ ഭര്‍ത്താവ് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഷീലു. ഒടുവില്‍, ഏഴ് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ചിത്രീകരിച്ച ഇന്‍സ്റ്റഗ്രാം റീലാണ് ഷീലു കണ്ടത്. അയാളെ തിരിച്ചറിഞ്ഞ ഉടന്‍ തന്നെ അവര്‍ കോട്വാലി സാന്‍ഡില പൊലീസില്‍ വിവരം അറിയിച്ചു. സംഭവത്തിൽ ജിതേന്ദ്രയെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

