Spread the love

കൊച്ചി : സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം സമ്മേളനത്തിനോട് അനുബന്ധിച്ച് ഫരീദാബാദ്, ഉജ്ജയിന്‍, കല്യാണ്‍, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയര്‍ത്തി. വാര്‍ത്താ സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സഭയിലെ പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചു.

മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ എന്നിവരെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പുസ്ഥാനത്തു നിയമിച്ചുകൊണ്ടും ബല്‍ത്തങ്ങാടി രൂപതാമെത്രാനായി ക്‌ളരീഷ്യന്‍ സന്യാസസമൂഹാംഗമായ ഫാ. ഡോ. ജെയിംസ് പട്ടേരിലിനെയും അദിലാബാദ് രൂപതാധ്യക്ഷനായി സിഎംഐ സന്യാസസമൂഹാംഗമായ ഫാ. ഡോ. ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു.

കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചു. സീറോമലബാര്‍ സഭാകേന്ദ്രത്തില്‍ ആഗസ്റ്റ് പതിനെട്ടാം തീയതി ആരംഭിച്ച മുപ്പത്തിമൂന്നാമതു മെത്രാന്‍ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആര്‍ച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ ണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്.

സിനഡുതീരുമാനങ്ങള്‍ക്കു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ മേജര്‍ ആര്‍ച്ചുബിഷപ്പ് ഇതുസംബന്ധിച്ച കല്പനകള്‍ പുറപ്പെടുവിച്ചു. ഇന്ന് ആഗസ്റ്റ് 28നു സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന പൊതു സമ്മേളനത്തിലാണ് സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തില്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് ഇക്കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലുംനടന്നു.