Spread the love

ലണ്ടൻ: ലണ്ടനിൽ അസാധാരണമായ ലക്ഷകണക്കിന് ആളുകളെ അണി നിരത്തി വൻകുടിയേറ്റ വിരുദ്ധ റാലി. കുടിയേറ്റക്കാര്‍ രാജ്യം കയ്യടക്കുന്നു എന്നാരോപിച്ച് ലണ്ടന്‍ തെരുവുകളെ നിശ്ചലമാക്കി വമ്പന്‍ പ്രതിഷേധമാണ് നടന്നത്. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സണ്‍ ശനിയാഴ്ച സംഘടിപ്പിച്ച റാലിയില്‍ ഒരു ലക്ഷത്തിലേറെ ആളുകളാണ് പങ്കെടുത്തത്.

‘യുണൈറ്റ് ദ് കിങ്ഡം’ എന്ന പേരില്‍ സംഘടിപ്പിച്ച റാലിയില്‍ അനധികൃത കുടിയേറ്റത്തിനെതിരെയും അവരെ പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാരിനെതിരെയുമുള്ള മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. റോബിന്‍സണു പുറമേ ടെലിവിഷന്‍ അവതാരകന്‍ കാറ്റി ഹോപ്കിന്‍സ്, ലോറന്‍സ് ഫോക്‌സ്, ആന്‍ഡ് മിഡില്‍ട്ടന്‍ തുടങ്ങിയ തീവ്രവലതുപക്ഷ നേതാക്കളും റാലിക്ക് നേതൃത്വ നല്‍കി അണിനിരന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വലതുപക്ഷ നേതാക്കള്‍ റാലിയെ അനുകൂലിച്ച് രംഗത്തെത്തി.

ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമായ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് സ്ഥാപകന്‍ യാക്സ്ലി-ലെനോണ്‍ എന്ന റോബിന്‍സണ്‍ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ നേതാക്കളില്‍ ഒരാളാണ്. കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ ബ്രിട്ടീഷ് പൊതുജനങ്ങളെക്കാള്‍ കൂടുതല്‍ അവകാശങ്ങളുണ്ടെന്നും, ഈ രാജ്യം പടുത്തുയര്‍ത്തിയ ജനങ്ങളേക്കാള്‍ അവര്‍ക്കാണ് മുന്‍ഗണനയെന്നും റോബിന്‍സണ്‍ പറഞ്ഞു. ”ഇപ്പോള്‍ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്. തുടക്കത്തില്‍ മന്ദഗതിയിലുള്ള മണ്ണൊലിപ്പായി തോന്നും, എന്നാല്‍ വന്‍തോതിലുള്ള അനിയന്ത്രിതമായ കുടിയേറ്റത്തിലൂടെ ബ്രിട്ടന്‍ നാശത്തിലേക്ക് പോവും.” റോബിന്‍സണ്‍ ജനക്കൂട്ടത്തോട് പറഞ്ഞു. റോബിന്‍സന്റെ അനുയായികള്‍ മധ്യ-ഇടതുപക്ഷ ലേബര്‍ പാര്‍ട്ടിയുടെ നേതാവായ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ക്കെതിരെ മോശം മുദ്രാവാക്യങ്ങള്‍ മുഴക്കി.

അതേ സമയം റാലിയിൽ അക്രമ സംഭവങ്ങളും അരങ്ങേറി. പ്രതിഷേധക്കാരിൽ ഒരുവിഭാഗം പൊലീസിന് നേരെ തിരിയുകയായിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കുപ്പി എറിയുകയും ചെയ്തതിന് പിന്നാലെ 1,000-ലധികം സായുധ പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

പ്രതിഷേധക്കാരുടെ മർദനമേറ്റ ആറുപൊലീസുകാരിൽ നാലുപേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് 25ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ​ചെയ്തതായി പൊലീസ് അറിയിച്ചു.

തീവ്ര വലതുപക്ഷം സംഘടിപ്പിച്ച ‘യുണൈറ്റ് ദി കിംഗ്ഡം’ മാർച്ചിൽ 110,000ലധികം ആളുകൾ പ​ങ്കെടുത്തുവെന്നാണ് പൊലീസിൻറെ കണക്ക്. ഇതേസമയം, 5,000 ഓളം ആളുകളെ പ​ങ്കെടുപ്പിച്ച് ‘സ്റ്റാൻഡ് അപ് റ്റു റേസിസം’ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിരുദ്ധ മാർച്ചും നഗരത്തിൽ നടന്നിരുന്നു.