Spread the love

വത്തിക്കാന്‍ സിറ്റി/ ന്യൂഡൽഹി: വിശുദ്ധ ദേവസഹായം പിള്ളയെ ഭാരതത്തിലെ അൽമായരുടെ മധ്യസ്ഥനായി ലെയോ പാപ്പ പ്രഖ്യാപിച്ചു. ദൈവാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കിക്കൊണ്ടാണ് ഇന്ത്യയിലെ അൽമായരുടെ മധ്യസ്ഥനായി വിശുദ്ധ ദേവസഹായം പിള്ളയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍ സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (CCBI) സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് വത്തിക്കാന്‍ ഡിക്കാസ്റ്ററി പാപ്പയുടെ അംഗീകാരത്തോടെ സ്ഥിരീകരണം നല്‍കിയത്. അടുത്ത മാസം (ഒക്ടോബർ) 15ന് വാരണാസിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും.

സിസിബിഐ ലെയ്റ്റി കമ്മീഷന്റെ കീഴിലുള്ള രാജ്യത്തുടനീളമുള്ള രൂപതകളിൽ നിന്നുള്ള പ്രതിനിധികള്‍ ഒന്നുചേരുന്ന വാർഷിക ദേശീയ യോഗത്തോടൊപ്പമായിരിക്കും ഈ പരിപാടി നടക്കുക. എല്ലാ രൂപതകളിലും ഇടവകകളിലും ഈ ചരിത്ര നിമിഷം ആഘോഷിക്കാനും രാജ്യത്തു ഉടനീളം വിശുദ്ധ ദേവസഹായത്തോടുള്ള വണക്കവും മാധ്യസ്ഥ സഹായവും സജീവമായി പ്രോത്സാഹിപ്പിക്കാനും ആർച്ച് ബിഷപ്പുമാരോടും ബിഷപ്പുമാരോടും, ഇടവക വൈദികരോടും, സന്യാസികളോടും, അല്മായ വിശ്വാസികളോടും സിസിബിഐ പ്രസിഡന്റ് കർദ്ദിനാൾ ഫിലിപ്പ് നേരി ആഹ്വാനം ചെയ്തു.

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വിശുദ്ധ ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹത്തിന്റെ ജനനം. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള ക്രിസ്തുമതം സ്വീകരിച്ചു.

1752 ജനുവരി 14ന് ദൈവസഹായം പിള്ളയെ രാജൃദ്രോഹ കൂറ്റം ചുമത്തി വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി മാറി.

നാഗർകോവിൽ കോട്ടാർ സെന്റ് സേവ്യേഴ്സ് ദേവാലയത്തിലാണ് മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. 2004-ൽ, ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. ദേവസഹായം പിള്ളയെ രക്തസാക്ഷി പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2ന് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ക്രൂര പീഡനങ്ങൾക്ക് ദേവസഹായം ഇരയായെന്നു കരുതപ്പെടുന്ന മുട്ടിടിച്ചാൻ പാറ എന്ന പിന്നീട് നി‍ർമിച്ച പള്ളിയില്‍ ധാരാളം വിശ്വാസികൾ ഇന്നും എത്തുന്നുണ്ട്. 2022 മെയ് 15നു ഭാരതത്തിലെ ആദ്യത്തെ അല്‍മായ രക്തസാക്ഷി ദേവസഹായം പിള്ളയെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുകയായിരിന്നു.