കോട്ടയം: മിസ് സൗത്ത് ഇന്ത്യ 2025 കിരീടം ലിസ് ജയ്മോന് ജേക്കബ് വഞ്ചിപ്പുരക്കലിന്. കോട്ടയം കൈപ്പുഴ സ്വദേശിനിയാണ്. 2022ലെ മിസ് കേരളയായും ലിസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കോട്ടയം ബിസിഎം കോളജില്‍നിന്ന് ഇംഗ്ലിഷ് ലിറ്ററേച്ചറില്‍ ബിരുദം നേടിയ ശേഷം സതര്ലന്ഡില് അസോഷ്യേറ്റായി കുറച്ചു കാലം ജോലി ചെയ്തു. തുടര്‍ന്ന് രാജഗിരി കോളജില്‍നിന്നും എംഎസ്ഡബ്ള്യു പാസായി.
കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവിലായിരുന്നു മിസ് സൗത്ത് ഇന്ത്യ മത്സരം നടന്നത്. സാരി റൗണ്ട്, സ്വിം സ്യൂട്ട് റൗണ്ട്, ഓപ്പണിംഗ് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടെ ഏഴു റൗണ്ടുകളിലായിരുന്നു മത്സരം. മത്സരത്തിൽ എല്ലാ റൗണ്ടിലും ലിസ് മേൽക്കോയ്മ നേടി.
മിസ് സൗത്ത് ഇന്ത്യ കിരീടം കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും ആത്മവിശ്വാസവും കഠിനാധ്വനവുമാണ് വിജയത്തിനു പിന്നിലെന്നും ലിസ്
പറഞ്ഞു. പിതാവ് ജയ്മോന് ജേക്കബ് (പ്ലാന്റർ), അമ്മ സിമി (ഇന്റീരിയര്‍ ഡിസൈനര്‍).
നിറത്തിന്റെ പേരിലും ഉയരക്കൂടുതലിന്റെ പേരിലും കുട്ടിക്കാലം മുതലേ ബോഡി ഷെയ്മിങ്ങും ബുള്ളിയിങ്ങും നേരിട്ട പെൺകുട്ടിയാണ് ലിസ് ജയ്മോൻ. 2022 ലെ മിസ് കേരളാ കിരീടം ലിസ് സ്വന്തമാക്കിയപ്പോള്‍, സൗന്ദര്യത്തിന്റെ പതിവ് ‘മാനദണ്ഡങ്ങൾ’ക്കുള്ള ചുട്ട മറുപടിയായി. സൗന്ദര്യം പുറംമോടിയിലല്ല, നന്മയുള്ള ഹൃദയത്തിലാണെന്ന് ലിസ് തന്റെ നേട്ടത്തിലൂടെ തെളിയിച്ചു.
കവിതയെഴുത്തും ബുള്ളറ്റ് റേസിംഗും ഹരമാക്കിയ ലിസ് ആരോഗൃ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ്.
അഴകിന്റെ റാണിയായി തെരഞ്ഞെടുക്കപ്പെട്ട ലിസ് എല്ലാ ദിവസവും വർക്ഔട്ട് ചെയ്യുന്നതിൽ പിന്നോട്ടില്ല.ഒരു ദിവസം സ്കിപ് ചെയ്താല്‍ സങ്കടമാണ്. തോന്നിയാല്‍ നന്നായി ഭക്ഷണം കഴിക്കും. അതുപോലെ വർക്ഔട്ടും ചെയ്യും. വീട്ടില്‍ പ്രധാനമായും നമ്മള് തന്നെ ഉണക്കി പൊടിച്ചെടുക്കുന്ന ഓര്‍ഗാനിക് പ്രോഡക്റ്റ്സ് ആണ് ഉപയോഗിക്കാറ്.
ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കും. വീട്ടിലുണ്ടാക്കുന്ന കഞ്ഞിയും ചമ്മന്തിയുമാണ് ഇഷ്ട ഭക്ഷണം. മുഖത്ത് ഉപയോഗിക്കുന്നതും നാടന്‍ ഫെയ്സ്പായ്ക്കുകളാണ്. കറുവപ്പട്ടയും തേനും ചേർത്ത് മുഖത്തിടും. അരിപ്പൊടി കൊണ്ടുള്ള സ്ക്രബ് ആണ് ഉപയോഗിക്കുന്നത്. വീട്ടില്‍ ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണയാണ് മേക്കപ്പ് റിമൂവര്‍ ആയി ഉപയോഗിക്കുന്നത്. ഇതൊക്കെയാണ് തന്റെ സൗന്ദരൃത്തിന്റെ രഹസൃങ്ങളെന്ന് ലിസ് പറയുന്നു.

