Spread the love

ജയിലില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയും പരോളിന് പണം വാങ്ങിയെന്ന കേസില്‍ ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡിഐജി എം.കെ.വിനോദ് കുമാറിനെതിരായ അന്വേഷണവുമായി വിജിലന്‍സ് മുന്നോട്ടുപോകുമ്പോഴും നടപടിയില്ലാത്തത് ചര്‍ച്ചയാകുന്നു. അടുത്തവര്‍ഷം വിരമിക്കാനിരിക്കെയാണ് വിനോദ് കുമാര്‍ വെട്ടിലായത്. ജയിലുകളില്‍ വിനോദ് കുമാര്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനവും വിവാദമായിരിക്കുകയാണ്.

 

കോട്ടയം ഉള്‍പ്പടെ പല ജയിലുകളിലും ഡിഐജി അപ്രതീക്ഷീത സന്ദര്‍ശനം നടത്തുകയും ചെയ്തു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 1.5 കോടി രൂപ വിനോദിന്റെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അതിന്റെ സ്രോതസ്് കണ്ടെത്താനുളള അന്വേഷണത്തിലാണ് വിജിലന്‍സ്്

വിജിലന്‍സ് കേസെടുത്ത് 5 ദിവസം പിന്നിട്ടിട്ടും വിനോദ്കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. മുഖ്യമന്ത്രി സ്ഥലത്തില്ലെന്നും വകുപ്പുതല നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നുമുള്ള കാരണങ്ങള്‍ നിരത്തിയാണ് ആഭ്യന്തര വകുപ്പ് നടപടി വൈകിപ്പിക്കുന്നത്.ടി.പി കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവരില്‍ നിന്നു ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന് പ്രാഥമികാന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ജയില്‍ വകുപ്പിലെ ഉന്നത പദവിയില്‍ ഇപ്പോഴും തുടരുന്നത്. കൊടും കുറ്റവാളികള്‍ക്ക് അന്യായമായി പരോള്‍ നല്‍കാനും സൗകര്യങ്ങള്‍ ലഭ്യമാക്കാനും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ ജയില്‍ വകുപ്പിന്റെ ചുമതലകളില്‍ നിന്ന് അന്വേഷണവിധേയമായി മാറ്റിനിര്‍ത്താനും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.

ഡിഐജി ടിപി വധക്കേസ് പ്രതികള്‍ക്ക പരോള്‍ അനുവദിക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്ക്് സൗകര്യം ചെയ്യുന്നതിനുമായി ക്രമക്കേടും പണപ്പിരിവും നടത്തിയതായാണ് കണ്ടെത്തിയിട്ടുളളത്്.