Spread the love

കൊച്ചി: സിനിമാക്കഥയെ വെല്ലും വിധം രാത്രി വഴിയരുകിൽ മോബൈൽ ഫോൺ വെളിച്ചത്തിൽ അസാധാരണമായ ഒരു സർജറിയിലൂടെ ഒരു യുവാവിന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാർക്ക് നാടാകെ നന്ദി പറയുകയാണ്. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനാണ് റോഡരികിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ ജീവൻ രക്ഷിച്ചത്.എറണാകുളം ഇന്ദിര ഗാന്ധി ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവരാണ് നാടിന്‍റെ പ്രശംസ ഏറ്റുവാങ്ങുന്നത്.

 

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. എറണാകുളം ഉദയംപേരൂർ വലിയംകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ലിനീഷിന്‍റെ ജീവനാണ് ഡോക്ടർമാർ നാട്ടുകാരുടെയും പൊലീസിന്‍റെയും സഹായത്തോടെ രക്ഷിച്ചത്.

തെക്കന്‍ പറവൂരിലെ സെയ്ന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളിയിലേക്ക് യാത്ര ചെയ്യുന്ന വേളിലാണ് ഡോക്ടര്‍ ദമ്പതിമാരായ തോമസും ദിനിയും വഴിയിലെ ബ്ലോക്ക് കണ്ട് കാര്‍ നിര്‍ത്തിയത്. ഉദയംപേരൂര്‍ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റ് കിടക്കുന്നതാണ് അവർ കണ്ടത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ലിനീഷിനാണ് അടിയന്തര ചികിത്സ നല്‍കിയത്. സാധാരണയായി ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളില്‍ ചെയ്യുന്ന സര്‍ജറി ആണ് റോഡരികില്‍ ചെയ്തത്.

അപകടത്തില്‍ യുവാവിന്റെ മൂക്കും പല്ലും തകര്‍ന്നിരുന്നു. ഇവിടെ നിന്നുള്ള രക്തമിറങ്ങി കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നു. ശ്വാസം എടുക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. അപ്പോഴേക്ക് അബോധാവസ്ഥയില്‍ ആയിരുന്നു. ആശുപത്രിയില്‍ എത്തിക്കാനുള്ള സമയവും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയിലാണ് കൈയില്‍ കിട്ടിയ റേസര്‍ ബ്ലേഡ് ഉപയോഗിച്ച് ശ്വാസനാളം തുറന്നത്. തുടര്‍ന്ന് സ്‌ട്രോ ഇറക്കി അതിലൂടെ ശ്വാസം നല്‍കി. പിന്നീട് യുവാവിനെ വൈറ്റിലയിലെ വെല്‍കെയര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

കൃത്രിമമായ ഒരു ശ്വസനരീതി ഉണ്ടാക്കലാണ് അവിടെ അടിയന്തിരമായി വേണ്ടിയിരുന്നത്. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ചെയ്യേണ്ട ഈ കാര്യം റോഡില്‍വെച്ചുതന്നെ ചെയ്യാന്‍ മൂന്നു ഡോക്ടര്‍മാരും ചേര്‍ന്ന് തീരുമാനമെടുത്തു. കഴുത്തില്‍ ആഡംസ് ആപ്പിള്‍ എന്ന ഭാഗത്തിന് തൊട്ടുതാഴെ ക്രിക്കോയ്ഡ് എന്ന ഭാഗത്തുകൂടി ശ്വാസം നല്‍കാനായിരുന്നു ഞങ്ങളുടെ ശ്രമം. അതിനായി ക്രിക്കോയ്ഡിന്റെ ഭാഗത്തെ തൊലിയിലും അതിനുതാഴെയുള്ള കാര്‍ട്ട്ലേജിലും അതിനും താഴെയുള്ള മെംബ്രെയ്നിലും ദ്വാരമുണ്ടാക്കി.അവർ മാധൃമങ്ങളോട് വിശദീകരിച്ചു.

 

”ചുറ്റും കൂടിനിന്നവരോട് ബ്ലേഡും ഗ്ലൗസും സ്ട്രോയുമാണ് ഞങ്ങള്‍ ചോദിച്ചത്. ഗ്ലൗസ് കിട്ടിയില്ലെങ്കിലും ആരോ തന്ന ബ്ലേഡ് ഉപയോഗിച്ച് ഞങ്ങള്‍ കഴുത്തില്‍ ദ്വാരമിട്ടു. അതിനുശേഷം സ്ട്രോ തിരുകിയപ്പോഴേക്കും അയാള്‍ക്ക് തടസ്സപ്പെട്ട ശ്വാസം പതുക്കെ എടുക്കാനായി. എന്നാല്‍ ആ പേപ്പര്‍ സ്ട്രോ രക്തത്തില്‍ കുതിര്‍ന്ന് അലിയാന്‍ തുടങ്ങി. അതോടെ അതുമാറ്റി ജ്യൂസ് പാക്കറ്റിലെ പ്ലാസ്റ്റിക് സ്ട്രോ ഇട്ടു. ശ്വാസതടസ്സം നീക്കിയപ്പോഴേക്കും ആംബുലന്‍സ് വന്നിരുന്നു” രോഗിയെ രക്ഷിച്ച സംഭവം ഡോക്ടർമാർ വൃക്തമാക്കി.