Spread the love

ഇലക്ഷൻ ഡ്യൂട്ടിയെ തുടർന്ന് ബെൽ പാൾസി ബാധിച്ച അധ്യാപകന് ഇലക്ഷൻ കമ്മിഷൻ സഹായം എത്തിച്ചില്ലെന്ന് ആക്ഷേപം.

കവിയും ആലത്തൂർ പഴമ്പാലക്കോട് ഹൈസ്കൂളിലെ മലയാളം അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രനാണ് അധികൃതരുടെ അവഗണന നേരിടുന്നത്.

കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പെരുമാട്ടി പഞ്ചായത്തിലെ ആറാം വാർഡിലെ അങ്കണവാടി ബൂത്തിലെ ഫസ്റ്റ് പോളിങ് ഓഫീസറായിരുന്നു ഇദ്ദേഹം. ഇലക്ഷന് തലേന്ന് രാത്രി പരിമിത സാഹചര്യം മാത്രമുണ്ടായിരുന്ന ബൂത്തിന് പുറത്ത് കിടക്കേണ്ടി വന്നപ്പോഴുണ്ടായ മഞ്ഞും കാറ്റുമേറ്റാണ് തലച്ചോറിൽ നിന്നും മുഖത്തിൻ്റെ വലത് ഭാഗത്തേയ്ക്കുള്ള ഞരമ്പിന് നീർക്കെട്ടുണ്ടായി മുഖത്തിനു കോട്ടവും കണ്ണ് അടയ്ക്കാൻ പറ്റാതെയും വന്നത്.

രോഗാതുരമായ അവസ്ഥയിലും ജോലി നോക്കിയ ഇദ്ദേഹം കഴിഞ്ഞ മൂന്നാഴ്ചയായി വിശ്രമത്തിലായിരുന്നു. സർക്കാർ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം ഒറ്റപ്പാലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് ചികിത്സ തുടരുന്നത്.

ഈ അവസ്ഥ ചൂണ്ടിക്കാട്ടി ഡിസംബർ 17 ന് തിരഞ്ഞെടുപ്പിൻ്റെ ചുമതലയുണ്ടായിരുന്ന ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഉണ്ടായ ആരോഗ്യപ്രശ്നമായതിനാൽ പ്രത്യേക അവധിയും ചികിത്സാ ചിലവും അനുവദിക്കണമെന്നാവശ്യപെട്ട് പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു മറുപിടിയും ലഭിച്ചിലെന്ന് സംഗീതിൻ്റെ ഭാര്യ അഞ്ജു പറയുന്നു.

15000 രൂപ ഇതിനോടകം ചിലവായി. ഇലക്ട്രിക് തെറാപ്പി ഇപ്പോഴും തുടരുകയാണ്.

രോഗാതുരനായ തൻ്റെ ഭർത്താവിൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനും തുനിയാത്തത് ഏറെ വേദനിപ്പിച്ചെന്നും ഭാര്യ അഞ്ജു പറഞ്ഞു.