തിരുവനന്തപുരം: സ്ഥാനാർഥിപ്പട്ടിക തീരുമാനിക്കാനായി ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ വൈകാരികമായി സംസാരിച്ച് കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ.
പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെ കെ ശൈലജയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിക്കാവുന്നവരെക്കുറിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. മത്സരിക്കേണ്ട സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണത്തെക്കുറിച്ചും ചര്‍ച്ച നടക്കവെ, ഒരു ഘട്ടത്തില്‍ വികാരാധീനയായി ‘എന്തുകൊണ്ടാണ് എന്നെ ഒറ്റപ്പെടുത്തുന്നത്? എന്നു ശൈലജ ചോദിച്ചു.
മട്ടന്നൂരുമായി തനിക്ക് വൈകാരികമായ ബന്ധമാണുള്ളത് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ടേം വ്യവസ്ഥയിൽ ഇളവ് നൽകിക്കൊണ്ട് എല്ലാവർക്കും വീണ്ടും മത്സരിക്കാനുള്ള അവസരം നൽകുമ്പോൾ തന്നെ മാത്രം മാറ്റിനിർത്തുന്നത് എന്തിന്റെ പേരിലാണ് എന്നും ശൈലജ ചോദിച്ചു. കൂടാതെ തനിക്ക് മത്സരിക്കാൻ താല്പര്യമുണ്ടെന്ന് ഷൈലജ പറഞ്ഞതായുമാണ് റിപ്പോർട്ട്. ഇതിനൊടുവിൽ ആണ് പേരാവൂർ മത്സരിക്കട്ടെ എന്ന് യോഗത്തിൽ ധാരണയായത്. എന്നാൽ ഇതിനെക്കുറിച്ച് ശൈലജ കൂടുതലൊന്നും പറഞ്ഞില്ല എന്നാണ് വിവരം.

