ദുബായ് : അബുദാബി കാറപകടത്തിൽ ഒരേ കുടുംബത്തിലെ നാല് സഹോദരങ്ങൾ മരിച്ച വാർത്തയുടെ ഞെട്ടലിലാണ് പ്രവാസ ലോകം. നാല് കുട്ടികളുടെയും മൃതദേഹം ഖബറടക്കി. ദുബായിലെ അൽ ഖിസൈസ് ഖബറിടത്തിലാണ് ഖബറടക്കം നടന്നത്. കഴിഞ്ഞ ദിവസം ആണ് കോഴിക്കോട് സ്വദേശിയും വ്യാപാരിയുമായ അബ്ദുൽ ലത്തീഫും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. ലിവ ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടമാണ് കുടുംബത്തെ കീഴ്മേൽ മറിച്ചത്.
മൂന്ന് കുട്ടികളും വീട്ടിലെ ജോലിക്കാരിയും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന മറ്റൊരു കുട്ടി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ നാലു മക്കളുടേയും ഖബറടക്കം ഒരുമിച്ച് നടത്തുകയായിരുന്നു.
അതേസമയം, മരിച്ച വീട്ടുജോലിക്കാരി ബുഷറയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ഉപ്പ അബ്ദുൽ ലത്തീഫും ഉമ്മ റുക്സാനയും സഹോദരിയും ചികിത്സയിലാണ്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5), അസാം ബിൻ അബ്ദുല്ലത്തീഫ് (7) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിയായ ബുഷറയുമാണ് മരിച്ചത്.

