Spread the love

തിരുവനന്തപുരം: കോട്ടയം, പത്തനംതിട്ട ജില്ലയില്‍ എവിടെയെങ്കിലും പുതിയ സെന്‍ട്രല്‍ ജയിലിനായി സ്ഥലം അന്വേഷിക്കുന്നു.
താങ്ങാനാവുന്നതില്‍ കൂടുതല്‍ തടവുകാര്‍ ജയിലുകളില്‍ ഉള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ ഒരു സെന്‍ട്രല്‍ ജയില്‍ കൂടി നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു.

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി പി വിജയന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ ദിവസം സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയതിനെത്തുടര്‍ന്ന് ജയിലുകളുടെ സുരക്ഷ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.