Spread the love

ദേവസ്വം മന്ത്രിയുടെ മണ്ഡലത്തിലെ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിര്‍മാണ വിവാദം, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍.

കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിര്‍മാണ വിവാദം, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍. ദേവഹിതം മാനിക്കാതെ കോടതി ഉത്തരവ് ലംഘിച്ചുളള നിര്‍മാണത്തില്‍ ദുരൂഹത ആരോപിച്ച്് ഹിന്ദു ഐക്യവേദി രംഗത്ത് എത്തി.ദേവസ്വം ബോര്‍ഡിന്റെ ധിക്കാരത്തിനും ക്ഷേത്ര വിരുദ്ധ നടപടിക്കുമെതിരെ മാര്‍ച്ച് 14ന് ക്ഷേത്രത്തിന്റെ തെക്കേനടയില്‍ ഭക്തജനങ്ങള്‍ ഉപവസിക്കും. ദേവസ്വം ബോര്‍ഡ് നടപടിയില്‍ നിന്ന് പിന്മാറാത്ത പക്ഷം തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് ഹൈന്ദവ ഭക്ത ജനസംഘടനകള്‍ രൂപം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

 

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് താല്‍ക്കാലിക വേലി കെട്ടി തിരിച്ച സ്ഥലത്തിനുള്ളില്‍ ചിറപ്പ് പന്തല്‍, പില്‍ഗ്രിം ഷെല്‍ട്ടര്‍ എന്നിവയുടെ നിര്‍മ്മാണത്തിന് എന്ന പേരില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്തിരിയണമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന്റെ കിഴക്കും, തെക്കും ഭാഗത്ത് പൂര്‍ത്തീകരിക്കാത്ത നടപ്പന്തല്‍ നിര്‍മ്മാണം, ക്ഷേത്ര മൈതാന ചുറ്റുമതിലിന്റെ ശോച്യാവസ്ഥ, ഗോശാലയുടെ ജീര്‍ണാവസ്ഥ, ഭക്തജന ആവശ്യാര്‍ത്ഥം കൂടുതല്‍ ശൗചാലയ നിര്‍മ്മാണങ്ങള്‍, എന്നിവയ്‌ക്കൊന്നും പരിഹാരം കാണാത്ത ദേവസ്വം ബോര്‍ഡ് ലക്ഷങ്ങള്‍ മുടക്കി നടത്താന്‍ നിശ്ചയിച്ച അനാവശ്യ നിര്‍മ്മാണങ്ങള്‍ ധൂര്‍ത്തിനും അഴിമതിക്കും സാഹചര്യം ഒരുക്കാനാണ്. ക്ഷേത്രത്തിന് ചുറ്റുമായി നാലു വശങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലുള്ള റോഡിന്റെ നിര്‍മ്മാണത്തിനുള്ള യാതൊരു നടപടികളും സ്വീകരിക്കാത്ത ദേവസ്വം ബോര്‍ഡ് ആണ് അനാവശ്യ നിര്‍മ്മാണത്തിന് മുതിരുന്നത്.

ദേവഹിതം മാനിക്കാതെ, കല്യാണമണ്ഡപത്തില്‍ നിന്ന് 10 മീറ്റര്‍ പടിഞ്ഞാറോട്ട് മാറി യാതൊരു നിര്‍മിതികളും പാടില്ല എന്ന 2015ലെ ഹൈക്കോടതി ഉത്തരവ് അനുസരിക്കാതെ നടത്തുന്ന നിര്‍മ്മിതികള്‍ ദേവഹിതത്തിന് വിരുദ്ധവും, കോടതി ഉത്തരവിന്റെ ലംഘനവും ആണ്. ഉത്സവ ദിവസങ്ങളിലും മറ്റ് ആട്ടവിശേഷങ്ങള്‍ക്കും ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളെ ഉള്‍ക്കൊള്ളുവാന്‍ നിലവിലുള്ള തുറസായ സ്ഥലം പോലും തികയില്ലെന്നിരിക്കെ ക്ഷേത്ര മൈതാനത്ത് ഒരു നിര്‍മ്മാണവും പാടില്ലാത്തതാണ്.

ഉത്സവ ദിവസങ്ങളില്‍ ഒമ്പതാനകള്‍ വരെ ഒരേ സമയം എഴുന്നള്ളിക്കുന്നതും, കൂടാതെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളായ വേലകളി, സേവ എന്നിവ നടക്കുന്നതും പ്രസ്തുത സ്ഥലത്താണ്. ആനകളുടെ എഴുന്നള്ളത്തിനുള്ള മാനദണ്ഡം പ്രകാരം ആനകള്‍ തമ്മിലുള്ള അകലം മൂന്നു മീറ്ററും ആനകളും ആള്‍ക്കൂട്ടവും തമ്മിലുള്ള അകലം എട്ടു മീറ്ററും ആയിരിക്കും നിര്‍മ്മിതികള്‍ അപകടകരവും ഭക്തജനങ്ങള്‍ക്ക് തികച്ചും അസൗകര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. ഇതിനാല്‍ തന്നെ ആല്‍ത്തറ വരെയുള്ള സ്ഥലങ്ങള്‍ താല്‍ക്കാലിക വേലികെട്ടി വേര്‍തിരിച്ചിരിക്കുകയാണ്. പുതിയതായി വരുന്ന അശാസ്ത്രീയനിര്‍മ്മിതി കൃഷ്ണന്‍കോവിലിനെ മറയ്ക്കുകയും പുറത്തുനിന്ന ഗണപതി ഭഗവാനെ വന്ദിക്കുന്നതിന് തടസ്സം ആവുകയും ചെയ്യും.

നിര്‍മ്മാണ അനുവദിക്കായി മുനിസിപ്പാലിറ്റിയില്‍ ദേവസ്വം നല്‍കിയിട്ടുള്ള കെട്ടിട നിര്‍മ്മാണ അനുമതി അപേക്ഷയോടൊപ്പം കെട്ടിടത്തിന്റെ അളവ് രേഖപ്പെടുത്തി സമര്‍പ്പിച്ചിട്ടില്ല, മറ്റ് അനുമതികളും നല്‍കിയിട്ടില്ല. സാനിറ്റേഷന്‍ ഫെസിലിറ്റി, യൂറിനല്‍, വാഷ്‌ബേസിന്‍ എന്നിവ ഉണ്ടായിരിക്കണം എന്ന വ്യവസ്ഥ സാധാരണ നിര്‍മ്മാണങ്ങളില്‍ പാലിക്കണം എന്നിരിക്കെ പില്‍ഗ്രിം സെന്ററില്‍ ശൗചാലയവും മൂത്രപ്പുരയും സ്ഥാപിക്കുന്നത് ക്ഷേത്രത്ത അശുദ്ധമാക്കുകയും ചൈതന്യ ലോപം സംഭവിക്കുന്നതിന് കാരണമാവുകയും ചെയ്യും. ദേവഹിതം നോക്കാതെ, നിര്‍മാണത്തിന് ഉള്ള ടെണ്ടര്‍ വിളിക്കാതെ, കോടതി ഉത്തരവു മാനിക്കാതെ, മുനിസിപ്പാലിറ്റി അംഗീകാരം വാങ്ങാതെ ക്ഷേത്ര ചൈതന്യത്തിന് ഹാനി വരുത്തുന്നതും ഉപക്ഷേത്ര കവാടമടച്ച് കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് ദുരുദ്ദേശപരമാണ്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഉത്സവം, ആട്ടവിശേഷം, മറ്റു ചടങ്ങുകള്‍ ഉണ്ടാക്കുന്ന ഭക്തജന സാന്നിധ്യത്തെ ഉള്‍ക്കൊള്ളാന്‍ ക്ഷേത്ര മൈതാനത്തിന് ആവശ്യമായ വിസ്തൃതി പോലും ഇല്ലെന്നിരിക്കെ ഈ സ്ഥലത്ത് നടത്തുന്ന നിര്‍മ്മാണം അപകടസാധ്യത വര്‍ദ്ധിപ്പിക്കും.

നാമജപം, ഭജന മുതലായവ ഒഴിച്ച് പുറത്തുവച്ച് മറ്റുപാധികളോ ഫോട്ടോകളോ വെച്ചുള്ള ആരാധനകള്‍ നടത്താന്‍ പാടില്ലാത്തതാണെന്ന് ദേവപ്രശ്നവിധിയുടെ ചാര്‍ത്തില്‍ 68 -മത് നമ്പരായി ചേര്‍ത്തിരിക്കുന്നു.ആനപ്പുറത്ത് ഭഗവാന്റെ എഴുന്നള്ളത്ത് കല്യാണ മണ്ഡപത്തിലാണ് നടക്കുന്നത് എന്നതിനാല്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കപെട്ടാല്‍ മണ്ഡപത്തിന് വലം വെക്കാന്‍ എഴുന്നള്ളത്തിന് സാധ്യമല്ലാതെ വന്നാല്‍ അനുഷ്ടാനവും, ആചാരവുംമുടങ്ങും. ദേവഹിതം നോക്കാതെ, കോടതി ഉത്തരവുമാനിക്കാതെ, ഭക്തജന അഭിപ്രായങ്ങള്‍ ശേഖരിക്കാതെ നടത്തുന്ന ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തിക്കെതിരെ ഭക്തജന സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മാണം അനുവദിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.എസ്. ബിജു, ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പി. രാജഗോപാല്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.പി. സഹദേവന്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി സി. മോഹന്‍ ചന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം വി.എന്‍. സോമന്‍, ആറാട്ട് എതിരേല്‍പ് സമിതി പ്രസിഡന്റ് ശ്രീജിത്ത് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു