ലണ്ടൻ: ഉഴവൂരുകാർ യുകെയിൽ ഒത്തുചേർന്നപ്പോൾ അത് കേരളത്തിന്റെ സാംസ്ക്കാരിക പെരുമയുടെ വിളംബരമായി മാറി.കോട്ടയത്തെ ഉഴവൂർ കവലയിൽ ചെന്നാൽ കാണുന്നതിലും കൂടുതൽ ഉഴവൂർക്കാരെ യുകെ ഉഴവൂർ സംഗമത്തിൽ കാണാൻ കഴിഞ്ഞെന്നും, എങ്ങോട്ട് നോക്കിയാലും പുഞ്ചിരിക്കുന്ന മുഖത്തോടെയുള്ള ഉഴവൂർക്കാരെ ആണ് കാണാൻ പറ്റുന്നതെന്നും മാതാപിതാക്കൾക്ക് വേണ്ടി ജോയി കുഴിപ്ളാക്കിൽ പറഞ്ഞത് ശ്രദ്ധേയമായി.
ഉഴവൂരിന്റെ സംസ്കാരവും, ഭാഷയും, പാരമ്പര്യവും, മൂല്യങ്ങളും നിലനിർത്താൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുന്നുവെന്ന് എല്ലാ അമ്മമാരെയും പ്രതിനിധീകരിച്ച് സംസാരിച്ച ശ്രീമതി റോസമ്മ സാബു പാറേക്കുടിലിൽ അഭിപ്രായപ്പെട്ടു.
അളിയന്മാർക്ക് സ്നേഹിക്കാൻ മാത്രമല്ല നല്ല മനസ്സിന്റെ ഉടമകൾ ആണെന്നും ഉഴവൂരിന്റെ അളിയന്മാരെ പ്രതിനിധീകരിച്ച് സംസാരിച്ച അളിയൻ ജോബി ജേക്കബ് പറഞ്ഞു.ഉഴവൂർക്കാർ ആവശ്യഘട്ടങ്ങളിൽ യുക്കെയിലും, നാട്ടിലും ഉള്ളവരെ സഹായിക്കാനായി മുന്നോട്ടുവരുന്ന കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് ജോബി ജേക്കബ് ഉഴവൂർ അളിയൻമാരെ പ്രശംസിച്ചത്.
ലൈഫ്‌ലൈൻ മെഗാ സ്പോൺസർ ചെയ്ത ജോണി കുന്നുംപുറം അധൃക്ഷത വഹിച്ച പൊതുപരിപാടി നാട്ടിൽ നിന്നും യുക്കെയിൽ എത്തിയ മാതാപിതാക്കൾ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്യ്തു. റോജോ എബ്രഹാം സ്വാഗതവും, ജോണി കുന്നുംപുറം അധൃക്ഷ പ്രസംഗവും,ജിജി താഴത്തുകണ്ടത്തിൽ കഴിഞ്ഞ സംഗമത്തിന്റെ റിപ്പോർട്ട് അവതരിപ്പിക്കുകയും, ഷിൻസൺ മാതൃനന്ദിയും അറിയിച്ചു.
ഓരോരുത്തരുടെയും മുഖത്ത് സന്തോഷവും, ആത്മസംതൃപ്തിയും സംഗമത്തിൽ എപ്പോഴും പ്രകടമായിരുന്നു. ഓരോ നിമിഷവും മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും അവരുടേതായ രീതിയിൽ ആസ്വദിക്കാൻ പറ്റിയ വിനോദ പരുപാടികൾ ഒരുക്കിയത് കുട്ടികൾക്ക് വളരെ അധികം ഇഷ്‌ടപ്പെട്ടു. മാതാപിതാക്കൾക്ക് പരിപാടികൾ ആസ്വദിക്കുന്നതിനുള്ള അവസരവും ഇതോടെ ലഭിച്ചു. കുട്ടികൾ ബൗൺസി കാസിലിൽ ചാടിയും, മാജിക് ഷോയിൽ പങ്കെടുത്തും, ബലൂണുമൊക്കെ ഉണ്ടാക്കി വളരെയധികം സന്തോഷിച്ചു.
എല്ലാ വർഷവും സംഗമത്തിന്റെ ഏറ്റവും ആകർഷണനീയവും എല്ലാവരും ഉറ്റുനോക്കുന്നതുമായ സ്വാഗത നൃത്തം ഈ വർഷവും കലാഭവൻ നൈസിന്റെ നേതൃത്ത്വത്തിലാണ് അരങ്ങേറിയത്.
ഇതുവരെ നടന്ന ഉഴവൂർ സംഗമങ്ങളിൽ എടുത്തു പറയാൻ പറ്റുന്ന സംഗമങ്ങളിൽ ഒന്നായിരുന്നു ഇത്.അതിന് ചുക്കാൻ പിടിച്ചവരും അവരോട് തോൾചേർന്ന് പ്രവർത്തിച്ചവരും കുടി ഇത് ഒരു വൻവിജയമാക്കിതീർത്തു.,ഉഴവൂരോ പരിസരപ്രദേശങ്ങളിലെ ഏതെങ്കിലും ഒരു പള്ളിപ്പെരുന്നാളു കൂടി പിരിഞ്ഞ അനുഭവം ആണ് ഉണ്ടായത് എന്ന് പങ്കെടുത്തവർ സന്തോഷത്തോടെ അറിയിച്ചു.

യുകെയിൽ അങ്ങോളം ഇങ്ങോളം അറിയപ്പെടുന്ന റെക്സിന്റെ മാസ്മരികത നിറഞ്ഞ ലൈറ്റ് ആൻഡ് സൗണ്ടും, ലെസ്‌റ്ററിൽ തന്നെയുള്ള സതേൺ സ്പൈസസ് നൽകിയ നാടൻ ഭക്ഷണങ്ങളും എല്ലാവരും ആസ്വദിച്ചു.
ഏതാനും കുട്ടികൾ പോകാൻ നേരത്ത് പറഞ്ഞത് വളരെ പെട്ടെന്ന് ഈ വർഷത്തെ ഉഴവൂർ സംഗമം കഴിഞ്ഞു എന്നുള്ളതാണ്. കുട്ടികൾക്ക് പരസ്പരം കൂട്ടുകൂടാനും, തമാശകൾ പറയാനും ഇനിയും സമയം വേണമെന്ന് അവർ അഭിപ്രായപ്പെട്ടു. എന്തൊക്കെയായാലും പതിനേഴാമത് ഉഴവൂർ സംഗമത്തിൽ പങ്കെടുത്ത ഓരോരുത്തർക്കും പറയാനുള്ളത് ടോജോ എബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ ഈ സംഗമത്തിന് അഭിനന്ദനങ്ങൾ മാത്രം. നിറഞ്ഞ പുഞ്ചിരി പുഞ്ചിരിയോടെയും, നിറഞ്ഞ കയ്യടിയോടെയും, ആർപ്പുവിളികളോടും കൂടിയാണ് കുട്ടികളുടെ ഓരോ കലാപരിപാടികളും എല്ലാവരും ആസ്വദിച്ചത്.
പരസ്പരം സൗഹൃദങ്ങൾ പുതുക്കാനും, പുതുതായി യുകെയിൽ വന്നവർ എല്ലാവരെയും പരിചയപ്പെടാനുമുള്ള ഒരു മുഹൂർത്തമായി ഈ സംഗമം മാറി.
യുകെയിൽ അങ്ങോളം ഇങ്ങോളം ഉള്ള ഏകദേശം 80ശതമാനത്തോളം ഉഴവൂർകാർ ഈ സംഗമത്തിൽ പങ്കെടുത്തു. അടുത്തവർഷം ഇനിയും കൂടുതൽ ആൾക്കാർ പങ്കെടുക്കും എന്നുള്ള ആത്മവിശ്വാസത്തോടെ ഈ വർഷത്തെ സംഗമം ആസൂത്രണം ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ നേർന്നുകൊണ്ടാണ് പരിഞ്ഞത്.

