Spread the love

ലഖ്‌നൗ: സ്ത്രീധനത്തെച്ചൊല്ലി യുവതിയെ വിഷപ്പാമ്പിനൊപ്പം മുറിയില്‍ പൂട്ടിയിട്ടെന്ന് പരാതി. ഉത്തര്‍ പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. തന്നെ ഭര്‍ത്താവ് ഷാനവാസും മറ്റ് ആറുപേരും ചേര്‍ന്ന് ഈ മാസം പതിനെട്ടാം തീയതിയാണ് തന്നെ വിഷപ്പാമ്പിനൊപ്പം മുറിയില്‍ പൂട്ടിയിട്ടതെന്നും തനിക്ക് പാമ്പിന്റെ കടിയേറ്റതായും രേഷ്മ എന്ന യുവതി പറഞ്ഞു.

തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ചിട്ടും ആരും കേട്ടില്ല തുടര്‍ന്ന് തന്റെ ജ്യേഷ്ഠസഹോദരി റിസ്വാനയാണ് ഉര്‍സലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും രേഷ്മ കൂട്ടിച്ചേര്‍ത്തു.

അതേസമയം രേഷ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി കേണല്‍ഗഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ വിനീത് കുമാര്‍ പറഞ്ഞു. കടുത്തവിഷമുള്ള പാമ്പിന്റെ കടിയേറ്റ ലക്ഷണങ്ങളാണ് യുവതി പ്രകടിപ്പിക്കുന്നതെന്നും പ്രതിരോധ മരുന്ന് നല്‍കിയുള്ള ചികിത്സ പുരോഗമിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

രേഷ്മയുടെ വിവാഹം 2021 മാര്‍ച്ചിലാണ് നടന്നത്. എന്നാൽ വിവാഹം നടന്ന് കുറച്ചുനാളുകള്‍ക്കുള്ളില്‍തന്നെ അഞ്ചുലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡനം ആരംഭിച്ചിരുന്നു.