ദില്ലി: ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. വൈകീട്ട് നാലിന് വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരം സമ്മാനിച്ചു. പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കിയാണ് മോഹൻലാൽ പുരസ്കാരം സ്വീകരിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ വേദിയിൽ അഭിനന്ദിച്ചു. താങ്കൾ മികച്ച ഒരു നടനാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് മോഹൻലാൽ. ഈ നിമിഷം തന്റേതുമാത്രമല്ല. മറിച്ച്, മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ്. മലയാള സിനിമയുടെ പാരമ്പര്യത്തിനും സർഗാത്മകതയ്ക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്കാരത്തെക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മലയാള സിനിമയെ പ്രതിനിധീകരിച്ച്, ഈ ദേശീയ ബഹുമതിക്ക് അർഹനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സംസ്ഥാനത്ത് നിന്ന് ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ വ്യക്തിയും ആയതിൽ ഞാൻ അങ്ങേയറ്റം വിനയാന്വിതനാണ്. ഈ നിമിഷം എനിക്ക് മാത്രമുള്ളതല്ല. ഇത് മുഴുവൻ മലയാള സിനിമാ ലോകത്തിന്റേതാണ്. ഈ പുരസ്‌കാരം നമ്മുടെ സിനിമാ മേഖലയുടെയും പൈതൃകത്തിന്റെയും സർഗ്ഗാത്മകതയുടെയും അതിജീവനത്തിന്റെയും കൂട്ടായ അംഗീകാരമായി ഞാൻ കാണുന്നു. കേന്ദ്രത്തിൽ നിന്ന് എനിക്ക് ആദ്യമായി ഈ വാർത്ത ലഭിച്ചപ്പോൾ, ഈ അംഗീകാരം എന്നെ അതിശയിപ്പിച്ചില്ല, മറിച്ച് നമ്മുടെ സിനിമാ പാരമ്പര്യത്തിന്റെ ശബ്ദം മുന്നോട്ട് കൊണ്ടുപോകാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അഭിമാനിച്ചു.
മലയാള സിനിമയെ അവരുടെ കാഴ്ചപ്പാടും കലാപരതയും കൊണ്ട് രൂപപ്പെടുത്തിയ എല്ലാവർക്കും വേണ്ടി ഈ പുരസ്കാരം ഏറ്റുവാങ്ങാൻ വിധി എനിക്കൊരു അവസരം നൽകിയെന്ന് ഞാൻ വിശ്വസിക്കുന്നു. സത്യം പറഞ്ഞാൽ, ഞാനൊരിക്കലും ഇങ്ങനെയൊരു നിമിഷം സ്വപ്നം കണ്ടിരുന്നില്ല…” ‘എന്റെ മാത്രം പുരസ്‌കാരം അല്ല. ഇത് മലയാള സിനിമയുടേതുകൂടിയാണ്. ഞാൻ സ്വപ്നങ്ങളിൽ പോലും കാണാത്ത ഒന്നായിരുന്നു ഈ പുരസ്‌കാരം. കേരളത്തിലെ എന്റെ മികച്ച പ്രേക്ഷകർക്ക് ഞാൻ ഈ പുരസ്‌കാരം സമർപ്പിക്കുന്നു’ മോഹൻലാൽ പറഞ്ഞു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ എന്ന് പറഞ്ഞാണ് മോഹൻലാല്‍ പ്രസംഗം അവസാനിപ്പിച്ചത്.
അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. എം കെ രാമദാസ് നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം ഏറ്റുവാങ്ങി.

