Spread the love

നിർണായക നേട്ടം കൈവരിച്ച് രാജ്യത്തെ സ്വകാര്യ ബഹിരകാശ ഗവേഷണ മേഖല. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസ് തദ്ദേശീയമായി രൂപകൽപ്പനചെയ്ത് വികസിപ്പിച്ച വിക്രം-1 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം ലോഞ്ച് പാ‍ഡിൽ നിന്നാണ് വിക്ഷേപിച്ചത്. മിഷൻ ആഗമൻ എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. റോക്കറ്റ് വിക്ഷേപിക്കുന്നതിന് തൊട്ട് മുൻപ് കൗണ്ട്ഡൗൺ നിർത്തിവെച്ചിരുന്നു. 5 മിനിട്ട് ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗൺ നിർത്തിയത്. മുൻകരുതൽ നടപടി എന്നായിരുന്നു സ്‌കൈറൂട്ട് വിശദീകരണം.

രാജ്യത്ത്‌സ്വകാര്യ മേഖലയിൽ ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ-ക്ലാസ് റോക്കറ്റാണിത്. ഇൻസ്പേസിന്റെ പിന്തുണയോടെയാണ് വിക്ഷേപണം. പൂ‌‌ർണ്ണമായി ഘര ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്രം 1. 22 മീറ്റ‌ർ ഉയരമുള്ള റോക്കറ്റിന്റെ താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം ഭാരമയക്കാൻ കഴിയുമെന്നാണ് അവകാശവാദം. ആദ്യ ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 450 കിലോമീറ്റ‌ർ അകലെ എത്താനാണ് റോക്കറ്റ് ലക്ഷ്യമിടുന്നത് ആദ്യ പരീക്ഷണ ദൗത്യമായതിനാൽ വലിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ അയക്കുന്നില്ല. 15 മിനുട്ടും 46 സെക്കൻഡും കൊണ്ട് ദൗത്യം പൂർത്തിയാകും. നാല് പ്രധാന പേ ലോഡുകളാണ് ദൗത്യത്തിലുള്ളത്. ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് ഗ്രഹാ സ്പേസിന്റെ സോളാരസ് എസ് ത്രീ, മറ്റൊരു സ്റ്റാർട്ടപ്പ് കോസ്മോസെർവ് സ്പേസിന്റെ എംബ്രേസ് എന്ന ബഹിരാകാശ റോബോ കൈ, സ്കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ് സാറ്റ് എന്നിവയാണ് അതിൽ പ്രധാനികൾ.