ന്യൂഡല്‍ഹി : പത്മജ വേണുഗോപാലിന് ഗവര്‍ണര്‍ പദം.
മുന്‍ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസുമായി തെറ്റി പിരിഞ്ഞ് ഒരുവര്‍ഷം മുമ്പാണ് ബിജെപിലെത്തിയത്. അന്നുമുതല്‍ പത്മജയ്ക്ക് അര്‍ഹമായ ഭരണഘടനാ പദവി നല്‍കുമെന്ന സൂചനയുണ്ടായിരുന്നു. ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിളള നിലവില്‍ ഗോവ ഗവര്‍ണറാണ്. രണ്ടു ടേം ഗവര്‍ണര്‍ പദവിയില്‍ പൂര്‍ത്തിയാക്കുന്ന ശ്രീധരന്‍പിളളയ്ക്ക ഇനി തുടര്‍ച്ച നല്‍കില്ലെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് പത്മജയെ പരിഗണിക്കുന്നത്.
ബിജെപിയിലെത്തിയ കേരള കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജ് സുപ്രധാന പദവി പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ബിജെപി മുന്‍ വക്താവ് നാരായണന്‍ നമ്പൂതിരി, ബി. രാധാകൃഷ്ണമേനോന്‍ എന്നിവരും ബിജെപിയില്‍ സംഘടനാ തലത്തിലോ, ഭരണഘടനാ പദവികളോ നല്‍കുമെന്നാണ് സൂചന.
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകയും മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വനിതാ വിഭാഗം നേതാവുമായിരുന്ന പത്മജ 2024 മാര്‍ച്ച് 7 നാണ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. കേരളത്തിലെ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളായ പത്മജ കെ പി സി സി നേതൃത്വത്തോടും തൃശൂര്‍ ഡി സി സിയോടും ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ബിജെപിയിലേക്ക് ചുവടുവെച്ചത്. നിലവില്‍ ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗമാണ്.
പത്മജയെ ഡല്‍ഹി ലെഫ്റ്റന്റ് ഗവര്‍ണറാക്കുമെന്നും സൂചനയുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 48 എണ്ണം നേടിയാണ് 27 വര്‍ഷത്തിന് ശേഷം ബിജെപി അവിടെ അധികാരത്തിലെത്തിയത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് 22 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.