കൊച്ചി: ക്രിസ്തുമസ് പുതുവത്സര ബംബറിൻ്റെ ഒന്നാം സമ്മാനം വിതരണം തടഞ്ഞ് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ലോട്ടറി വകുപ്പിന് ഹൈക്കോടതി നോട്ടീസ് അയച്ചു.
പിറവം സ്വദേശിയായ റിട്ട. എസ് ഐ കെ സജിമോൻ്റെ ഹർജിയിലാണ് നടപടി. ഒന്നാം സമ്മാനം ലഭിച്ചത് തനിക്കാണെന്ന് സജിമോൻ അവകാശപ്പെട്ടിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച് സജിമോൻ പോലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു.
ഇപ്പോൾ ട്രാവൽ സർവീസ് നടത്തുന്ന റിട്ടയേർഡ് എസ്ഐ ആയ സജിമോൻ്റെ വണ്ടിയിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാർ നെയ്‌പാത്രം മറന്നുവെച്ചിരുന്നു.
താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ്പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നെന്നും പിന്നീട് വിശാഖപട്ടണം സ്വദേശികൾ ആവശ്യപ്പെട്ട പ്രകാരം, നെയ്പാത്രം കൊറിയർ ചെയ്തു കൊടുത്തപ്പോൾ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുവെന്നാണ് പരാതി.
എന്നാൽ വിശാഖ പട്ടണത്ത് പാത്രം എത്തിയെന്നും ടിക്കറ്റ് കൊറിയർ സ്ഥാപനത്തിൽ നിന്ന് നഷ്ടമായെന്നും സജിമോൻ പറയുന്നു. അതിനിടയിൽ ആണ് ലോട്ടറി അടിച്ചെന്ന് ചൂണ്ടിക്കാട്ടി മറ്റൊരാൾ ലോട്ടറി വകുപ്പിനെ സമീപിച്ചു. ആരെന്നു വ്യക്തമല്ല. ഇതോടെയാണ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്.

