ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ നിന്നു പിന്നോട്ടില്ലെന്നു പരാതിക്കാരി പറഞ്ഞു. ബിജെപി അധ്യക്ഷന് അയച്ച പരാതി താനല്ല ചോര്‍ത്തിയതെന്നു യുവതി. മാധ്യമങ്ങള്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപി അനുഭാവിയായ താന്‍, നേതാക്കളായ വി.മുരളീധരന്‍, എം.ടി.രമേശ്, ആര്‍എസ് എസ് നേതാക്കളായ പി.ഗോപാലന്‍കുട്ടി, കെ.സുഭാഷ് എന്നിവര്‍ക്കു മുന്‍പ് പരാതി നല്‍കിയിരുന്നു. ഒരു നടപടിയും ഉണ്ടായില്ല. കാര്യങ്ങളെല്ലാം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനും അറിയാം. കഴിഞ്ഞ 11 വര്‍ഷം ഞാന്‍ അനുഭവിച്ച വേദന ഇപ്പോഴത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയാന്‍ വേണ്ടിയാണു പരാതി നല്‍കിയത്. 2020ല്‍ ഇതുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്തിയപ്പോഴും കുടുംബപ്രശ്‌നം എന്ന് പറഞ്ഞ് ലഘൂകരിച്ചു. ഇരകളായ വേറെയും ഒട്ടേറെ സ്ത്രീകള്‍ പാലക്കാട്ടുണ്ട്.
കഴിഞ്ഞ ദിവസം കൃഷ്ണകുമാര്‍ ഏതു കേസിലെ വിധിയാണെന്നു പോലും ക്യത്യമായി പറയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അദ്ദേഹം തന്നെ വലിച്ചിഴയ്ക്കുന്നതും മര്‍ദിക്കുന്നതും നൂറുകണക്കിന് ആളുകള്‍ കണ്ടതാണ്. ഇപ്പോഴത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് അന്നു ചികിത്സയ്ക്കു പണം നല്‍കിയത്. പോലീസ് ശരിയായ രീതിയില്‍ അന്വേഷിച്ചില്ല. ഈ അനീതിക്കെതിരെ പോരാടാന്‍ വേണ്ടിയാണ് ഇപ്പോള്‍ അഭിഭാഷക ജോലി ഏറ്റെടുത്തിരിക്കുന്നത്.
കൃഷ്ണകുമാറിനെതിരായ പരാതി ബോംബോ പടക്കമോ ഒന്നുമല്ലെന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പരാതിയില്‍ തുടര്‍നടപടി ഉണ്ടാകുമോയെ ന്ന ചോദ്യത്തിന് രാജീവ് ചന്ദ്ര ശേഖര്‍ വ്യക്തമായ മറുപടി നല്‍കിയില്ല

