Spread the love

പി സി ജോര്‍ജ് പക്ഷം തുടങ്ങി. ലക്ഷ്യം പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍? ഈ സീറ്റുകളില്‍ പേരു പ്രചരിച്ച ബിജെപി നേതാവിനെതിരെ അപ്രതീക്ഷിത സൈബര്‍ ആക്രമണം, ആരോപണം

കോട്ടയം: ബിജെപി യില്‍ എത്തിയിട്ടും ജോര്‍ജ് പക്ഷം പതിവുശൈലിയില്‍ മാണിഗ്രൂപ്പിലെത്തിയപ്പോള്‍ കെഎം മാണിക്കും ജോസ് കെ മാണിക്കുമെതിരെ ഒളിപ്പോരായിരുന്നു. ജോസഫ് ഗ്രൂപ്പിലായിരുന്നപ്പോള്‍ പിജെ ജോസഫിനെതിരെ വിമത നീക്കം. ഈ രാഷ്ട്രീയ കുതന്ത്രം ബിജെപിയില്‍ എത്തിയിട്ടും മാറിയിട്ടില്ല. യുഡിഎഫിനും എല്‍ഡിഎഫിനും എടുക്കാചരക്കായതോടെയാണ് ഗതികെട്ട് ബിജെപിയില്‍ ജോര്‍ജും മകനും അഭയം തേടി എത്തിയത്. പത്തനംതിട്ട പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാനായിട്ടാണ് ജോര്‍ജ് ആദൃം കുപ്പായം തയ്പ്പിച്ചത്. അത് പിണറായിയും വെള്ളാപ്പള്ളിയും തുഷാറും കെ സുരേന്ദ്രനും കുടി വെട്ടികളഞ്ഞു.
വെള്ളാപ്പള്ളി ജോര്‍ജിനെകുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.”

ബിജെപിക്ക് പി.സി.ജോര്‍ജ് ഭാരമാണോ അല്ലയോ എന്ന് കുറച്ചുനാള്‍ കഴിയുമ്പോള്‍ മനസ്സിലാകും. വ്യക്തിപരമായ അഭിപ്രായത്തില്‍ പി.സി.ജോര്‍ജിനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കണമായിരുന്നു. ഇത്രയും സ്വാധീനമുള്ള ഒരാള്‍ ജയിക്കുമെന്ന് ഒക്കെ ഇവര്‍ പറഞ്ഞില്ലേ. ഇങ്ങനെയെല്ലാം ഉണ്ടയില്ലാത്ത വെടിയടിക്കുന്നവനെ ഒന്നു നിര്‍ത്തി ശക്തി പരീക്ഷിക്കേണ്ടതായിരുന്നു. അതു തെറ്റായി പോയി. എല്ലാ പക്ഷവും തീര്‍ന്നിട്ടാണല്ലോ ഇപ്പോള്‍ ബിജെപിയില്‍ ചെന്ന് ലയിച്ചത്. ആര്‍ക്കേലും വേണോ? കോണ്‍ഗ്രസിനു വേണ്ട, കമ്യൂണിസ്റ്റിനു വേണ്ട, അവസാനം ജനപക്ഷം ലയിച്ചു പോയി.” വെള്ളാപ്പള്ളി ഇങ്ങനെയാണ് പരിഹസിച്ചത്.

പത്തനംതിട്ടയില്‍ തനിക്കും പകരം അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ പി.സി.ജോര്‍ജ് പരസ്യമായി നീരസം പ്രകടിപ്പിച്ചിരുന്നു. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ഇടപെട്ടതിനാലാണ് തനിക്ക് സീറ്റു കിട്ടാതിരുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം.

പിന്നീട് ബിജെപിയില്‍ ചേര്‍ന്നതോടെ ഗവര്‍ണറോ ന്യൂനപക്ഷ കമ്മീഷന്‍ അംഗമോ ആകാന്‍ ആവുന്നത് ശ്രമിച്ചിട്ടും നടന്നില്ല.ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിന്റെ തണലില്‍ മകന്‍ ഷോണ്‍ സംസ്ഥാന വൈസ്പ്രസിഡണ്ടും ക്രിസ്ത്യന്‍ ഔട്ട് റീച്ചിന്റെ ചുമതലക്കാരനുമായി. എന്നാല്‍ ജോര്‍ജ് ദേശീയ നിര്‍വാഹക സമിതി അംഗം എന്ന ലേബലില്‍ ഒതുക്കപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ബിജെപിയെ കാരൃമായി പിന്തുണക്കാത്തത് മുലം ക്രിസ്ത്യന്‍ ഔട്ട് റീച്ചിന്റെ കാറ്റുപോയി. ഷോണിന്റെ ഷൈനിംഗും പരുങ്ങലിലായി.

ഇതിനിടയിലാണ് ജോര്‍ജും മകനും പാലായിലെ പുളിക്കകണ്ടം കുടുംബ മോഡലില്‍ പുതിയ നീക്കം തുടങ്ങിയത്. പൂഞ്ഞാര്‍ തേക്കേക്കര പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചത് തങ്ങളുടെ സ്വാധീനം മൂലമാണെന്ന് പ്രചരണം ശക്തമാക്കി. എന്നാല്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി മൈതാനത്ത് ഒരു കൂട്ടം യുവാക്കള്‍ ബൈക്ക് ഓടിച്ച് കയറ്റി വൈദികന് പരുക്കേറ്റ സംഭവത്തെ രാഷ്ട്രീയമായി ബിജെപി മുതലെടുത്തത് വഴിയാണ് ഭരണം പിടിക്കാന്‍ കഴിഞ്ഞെന്നതാണ് യാഥാര്‍ത്വം. ഇതിന്റെ ക്രെഡിറ്റിലാണ് രണ്ട് സീറ്റ് പിസി കുടുംബത്തിന് വേണമെന്ന ആവശൃം ഉയര്‍ത്തിയിരിക്കുന്നത്. പാലാ സീറ്റില്‍ മകന്‍ ഷോണും കാഞ്ഞിരപ്പള്ളി പിസി ജോര്‍ജുമാണ് ലക്ഷൃമിടുന്നത്. സുരേന്ദ്രന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരേസമയം രണ്ട് സീറ്റില്‍ മത്സരിച്ചതാണ് ജോര്‍ജിന്റെ പിടിവള്ളി.

എന്നാല്‍ ബിജെപിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് സമരങ്ങള്‍ ഏറ്റെടുത്ത് പോലീസ് മര്‍ദ്ദനവും ജയില്‍ വാസവും അനുഷ്ഠിച്ച നേതാക്കള്‍ പരിഗണനയില്‍ വരുന്നത് തടയാന്‍ ജോര്‍ജിന്റെ ശിങ്കിടികള്‍ വൃാജ ആരോപണങ്ങള്‍ സോഷൃല്‍ മീഡിയ വഴി പ്രചരിപ്പിച്ചു തുടങ്ങി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജില്ലയിലെ കാഞ്ഞിരപ്പള്ളി മന്ധലത്തിലുള്ള ബിജെപിയുടെ ഒരു പ്രമുഖ നേതാവിന്റെ പേര് ഉയര്‍ന്ന് വന്നതോടെ ജോര്‍ജിന്റെ സ്‌പോണ്‍സേര്‍ഡ് യൂടൂബ് ചാനലായ ക്രൈം വഴി സൈബര്‍ ആക്രമണം ആരംഭിച്ചത്. ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയില്‍പെട്ട സംഘവുമായി ഈ നേതാവിന് അടുത്ത ബന്ധമാണെന്നാണ് കണ്ടുപിടിത്തം. സ്വര്‍ണ്ണ കട്ടിളപ്പാളിക്ക് സ്വീകരണം ജില്ലയില്‍ നല്കിയത് ഈ നേതാവ് ആയിരുന്നുവെന്നും ആക്ഷേപിക്കുന്നുണ്ട്. സ്വര്‍ണ്ണ കൊള്ളയില്‍ പങ്കാളിയാണെന്ന് വരുത്തി തീര്‍ത്തുള്ള പുകമറ സൃഷ്ടിച്ചാല്‍ ആ നേതാവ് സീറ്റ് പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടും. ഇതാണ് ജോര്‍ജിന്റെയും കൂട്ടരുടെയും തന്ത്രം. സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിന്റെ നിഴല്‍ പോലെ ഷോണ്‍ കൂടയുള്ളതുകൊണ്ട് അനായാസം രണ്ട് സീറ്റുകളും ഒപ്പിച്ചെടുക്കാനാണ് ഇവരുടെ പ്ലാന്‍.

പൂഞ്ഞാര്‍ സീറ്റിനേക്കാള്‍ സുരക്ഷിതം കാഞ്ഞിരപ്പള്ളിയാണെന്നാണ് ജോര്‍ജ് കരുതുന്നത്. പൂഞ്ഞാറില്‍ തന്റെ വര്‍ഗ്ഗീയ വിദ്വേഷ പ്രസ്താവനകളിലൂടെ മുസ്ലീം സമുദായം ഒറ്റക്കെട്ടായി ജോര്‍ജിന് എതിരാണ്. എല്‍ഡിഫില്‍ കേരളാ കോണ്‍ഗ്രസ് (എം )ലെ ജയരാജ് തന്നെ വീണ്ടും മത്സരിക്കും. ബിജെപി വോട്ടുകള്‍ വൃാപകമായി ലഭിക്കുന്നതു കൊണ്ടാണ് ജയരാജ് തുടര്‍ച്ചയായി വിജയിക്കുന്നത്. ജയരാജ് പിടിച്ചിരുന്ന ബിജെപി വോട്ടുകളും ക്രിസ്ത്യന്‍ വോട്ടുകളും സമാഹരിച്ചല്‍ വിജയിക്കാമെന്നാണ് കണക്കുകൂട്ടല്‍.

കേന്ദ്രമന്ത്രി അമിത്ഷാ തിരുവനന്തപുരത്ത് അടുത്ത ആഴ്ച്ച എത്തുമ്പോള്‍ നിയമസഭാ സീറ്റ് ചര്‍ച്ച ഔദ്യോഗികമായി തുടങ്ങും. അതിനു മുന്നോടിയായി ബിജെപിയിലെ വെട്ടിനിരത്തലും തുടങ്ങിയെന്നാണ് സൂചന. കാഞ്ഞിരപ്പള്ളി സീറ്റില്‍ ചാനലുകളില്‍ സാധ്യത കല്‍പ്പിക്കപ്പെട്ട നേതാവിനെതിരെ അപ്രതീക്ഷിത സൈബര്‍ ആക്രമണം. ശബരിമലയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത. നേതാവ് ഒന്നു ചികഞ്ഞപ്പോള്‍ വാര്‍ത്ത വന്ന വഴി കണ്ടെത്തി…അത് നേതാക്കളോട് കൈമാറുകയും ചെയ്തു.

യുഡിഎഫില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് ടോമി കല്ലാനി, കെപിസിസി മെമ്പര്‍ അജീസ് ബെന്‍ , ഡിസിസി സെക്രട്ടറി സിബി ചേനപ്പാടി, രാഹൂല്‍ ഗാന്ധിയുടെ പ്രസംഗങ്ങളുടെ പരിഭാഷകയായി ശ്രദ്ധേയായ അഡ്വ. ജ്യോതി വിജയകുമാര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ വിജയിച്ചങ്കിലും പ്രസിഡണ്ട് സ്ഥാനം ലഭിക്കാതെ പോയ മുന്‍ പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി അഞ്ചാനിയും രംഗത്തുണ്ട്. ചില ഓണ്‍ലൈനുകള്‍ ജിജിയെ കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിയായി പ്രഖൃാപിച്ചിരുന്നു!.ജോര്‍ജ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനായി എതിരാളികളെ നിര്‍ദ്ദാക്ഷിണൃം വെട്ടി വീഴ്ത്താനുള്ള അടവുകള്‍ പ്രയോഗിക്കുമെന്നാണ് രാഷ്ട്രീയ ഉപശാല ടോക്‌സ്. രാജീവ് ചന്ദ്രശേഖര്‍ ഷോണിന്റെ ആളാണെന്നാണ് ജോര്‍ജ് പക്ഷം പ്രചരിപ്പിക്കുമ്പോള്‍ കെ സുരേന്ദ്രനും വി മുരളീധരനും തുഷാര്‍ വെള്ളാപ്പള്ളിയുമടക്കമുള്ള നേതാക്കള്‍ ജോര്‍ജിനോട് സ്വീകരിക്കുന്ന സമീപനമായിരിക്കും സ്വാനാര്‍ത്ഥിത്വം നിര്‍ണ്ണയിക്കുന്നത്. പ്രത്യേകിച്ചു ബിഡിജെഎസ് നിലപാട് ബിജെപിയില്‍ പരിഗണക്കപ്പെടും.