കോട്ടയം: നിയമസഭാ ഇലക്ഷനില്‍ പാലായില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍. എല്ലാ രാഷ്ട്രീയ നീക്കങ്ങളുടെയും കേന്ദ്രബിന്ദു ജോസ് കെ മാണി. ലക്ഷ്യം: കെ.എം മാണിയുടെ രാഷ്ട്രീയ കുടുംബ രാഷ്ട്രീയത്തിന്റെ വാട്ടര്‍ ലൂ. കഴിഞ്ഞ രണ്ടു തവണ മാണി സി കാപ്പനാണ് ജോസ് കെ മാണിയെ പ്രതിരോധിക്കാന്‍ തെരഞ്ഞെടുത്തതെങ്കില്‍ ഇക്കുറി പുതിയ കരുനീക്കമാണ്. കാപ്പന് യുഡിഎഫിലും പാലായിലും പഴയ കരുത്ത് ഇല്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം. മാണി വിരുദ്ധ വോട്ടുകൾ ഏകീകരിച്ച് തുടർച്ചയായി ജയിച്ച കാപ്പനോട് ഇപ്പോൾ പ്രതിപത്തി കുറഞ്ഞു തുടങ്ങി. അതേ സമയം പാലായില്‍ ബിജെപി കടുത്ത പോരാട്ടത്തിന് തയാറെടുക്കുകയാണ്.
പാലായില്‍ എന്നും കെ.എം മാണിയുടെ പരാജയത്തിനായി ഒരുമിച്ച ശക്തികള്‍ വീണ്ടും പൂര്‍വാധികം ശക്തിയോടെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇവർ പിസി ജോർജിന്റെ മകനെ രംഗത്തിറക്കി കളിക്കാനാണ് നീക്കം നടത്തുന്നത്. ജോസിനെ പാലായില്‍ വീണ്ടും മത്സരിപ്പിക്കുക എന്ന തന്ത്രം തന്നെ ഇക്കൂട്ടര്‍ മെനഞ്ഞതാണ്. ജോസിനൊപ്പം നില്‍ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന സമര്‍ഥമായ നീക്കമാണ് ഇത്. കഴിഞ്ഞ ദിവസം പാലായിലെ ഒരു വസതിയില്‍ നടന്ന പരിപാടിയ്ക്കായി എത്തിയ നേതാക്കളുടെ പ്രധാന ചര്‍ച്ചാ വിഷയം തന്നെ ജോസിന്റെ രാഷ്ട്രീയ ഭാവിക്ക് വെല്ലുവിളിയുയർത്തുക എന്നതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാലായില്‍ ഇക്കുറി കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഭരണ വിരുദ്ധ വികാരം, മുന്നണി മാറ്റ ചര്‍ച്ചകളെ തുടര്‍ന്ന് ഭരണകക്ഷിയില്‍ ജോസിനോട് വളരുന്ന വിശ്വാസമില്ലായ്മ, മന്ത്രി റോഷിയുടെ ഒളിപ്പോരുകൾ, ചുവടുവയ്പ്പുകള്‍, കാപ്പന് നഷ്ടപ്പെടുന്ന ജനസ്വാധീനം, കാപ്പന്റെ വിജയങ്ങള്‍ക്കായി തന്ത്രങ്ങള്‍ മെനഞ്ഞ ചാണക്യന്റെ ആരോഗ്യാവസ്ഥ, കൂടാതെ പാലായിലെ പുളിക്കക്കണ്ടം ഫാക്ടര്‍, പി.സി ജോര്‍ജ് ഘടകം ഇവയും ജോസിന് കാര്യങ്ങള്‍ പ്രതികൂലമാക്കുമെന്നാണ് കണക്കുകൂട്ടല്‍. പുളിക്കക്കണ്ടം ഗ്രൂപ്പ് പിസി ജോർജിന്റൊ മകനൊപ്പമെന്ന സോഷൃൽ മീഡീയ പ്രചരണവും തുടങ്ങി കഴിഞ്ഞു. പാലായില്‍ ശക്തമായ ത്രികോണ മത്സരം വന്നാല്‍ ജോസിന് കാര്യങ്ങള്‍ എളുപ്പമാണെന്നാണ് കിച്ചന്‍ മാധ്യമ സിന്‍ഡിക്കേറ്റ് ധരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ജോസിനെ പത്മവ്യൂഹത്തിലേക്ക് നയിച്ച് രാഷ്ട്രീയ ഭാവി ചോദൃം ചെയ്യുക എന്നാണ് നീക്കമാണ് ഇതിന് പിന്നിൽ. അടുത്ത കാലത്ത് ജോസിന്റെ കാരുണൃത്തിൽ സർക്കാർ പദവികളിലെത്തിവരും ഇതിന്റെ പിന്നിലുണ്ടന്നാണ് സംസാരം.
കഴിഞ്ഞ തവണ ഇടതുമന്ത്രിസഭയില്‍ അംഗമാകും എന്ന് ഉറപ്പായിട്ടും പാലാ ജോസിനെ കൈവിട്ടു. ഇതിനു പിന്നില്‍ ഭരണകക്ഷിയിലെ വല്യേട്ടന്‍ തന്നെ കളിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കുറി ഭരണ വിരുദ്ധ വികാരം കൂടുതലായി ഉയരുമ്പോള്‍ ജോസ് അത്രപോലും സുരക്ഷിതമല്ലെന്ന് നേതാക്കള്‍ക്കറിയാം. പക്ഷേ അത് മറിച്ചുവെച്ച് വിജയം സുനിശ്ചിതമാണെന്ന് തെറ്റിദ്ധരിപ്പിക്കകുയാണ് കൂടെ കൂടിയിരിക്കുന്ന സ്നേഹോപദേശകർ!!.

