Spread the love

തിരുവനന്തപുരം :നെടുമങ്ങാട് ഒന്നരവയസ്സുകാരന്‍ അര്‍ഷിദിന്റെ കൊലപാതകം കേരള മനസ്സാക്ഷിയെ തന്നെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്. അമ്മ അഖിലയുടെയും രണ്ടാനച്ഛന്‍ അഷ്‌കറിന്റെയും ക്രൂരതകള്‍ക്ക് ഇരയായി ആ പിഞ്ചുകുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ പുറത്തുവരുന്നത് മനുഷ്യത്വരഹിതമായ പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്.

വെള്ളിയാഴ്ച വൈകിട്ട് ക്രൂര മർദത്തിൽ അർഷിദ് മരിച്ചെന്ന് ഉറപ്പാക്കിയശേഷം പ്രതി അഷ്കർ കുഞ്ഞിന് ചോറ് നൽകാൻ ശ്രമിച്ചു. ഭക്ഷണം ഛർദിച്ച് കുഞ്ഞ് മരിച്ചെന്ന് വരുത്തിതീർക്കാനായിരുന്നു അഷ്കറിന്റെ ലക്ഷ്യം. ഒന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മാതാവ് അഖില ചന്ദ്രനെയും മാതാവിന്റെ സുഹൃത്ത് എ.അഷ്കറിനെയും ഞായറാഴ്ച റിമാൻഡ് ചെയ്തിരുന്നു. ആന്തരാവയവങ്ങളിൽ അടക്കം കുഞ്ഞിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി എന്നാണ് റിമാൻഡ് റിപ്പോർട്ട്.

കൂടാതെ അര്‍ഷിദിന്റെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ ആഴത്തില്‍ മുറിവേല്‍പ്പിച്ച പ്രതികള്‍, കാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും സിഗരറ്റ് കുറ്റി ഉപയോഗിച്ച് പൊള്ളിച്ചതായാണ് പ്രാഥമിക നിഗമനം. അഷ്‌കര്‍ ചോറ് കൊടുക്കുന്നതിനിടയില്‍ കുഞ്ഞ് ഛര്‍ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സംഭവിക്കുന്നത് എന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാല്‍, ഇത് പെട്ടെന്നുണ്ടായ ഒരു മരണമല്ല, മറിച്ച് ദിവസങ്ങളോളവും മാസങ്ങളോളവും നീണ്ട അതിക്രൂരമായ പീഡനങ്ങളുടെ ഒടുവിലത്തെ അധ്യായമായിരുന്നു.

ഒരു മാസം മുന്‍പ് കുഞ്ഞിന്റെ കൈ അഷ്‌കര്‍ തല്ലിയൊടിച്ചിരുന്നുവെന്ന ബന്ധുക്കളുടെ പരാതിയും ശരീരത്തില്‍ രണ്ടുദിവസം മുന്‍പുണ്ടായ മര്‍ദനത്തിന്റെ പാടുകളുണ്ടെന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും ഇത് ചൂണ്ടിക്കാട്ടുകാട്ടുന്നു.

മുൻപ് 2 പെറ്റി കേസുകൾ മാത്രമാണ് പ്രതി അഷ്കറിന്റെ പേരിൽ ഉണ്ടായിരുന്നത്. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്താനായി ഇയാൾ മാസങ്ങൾ നീണ്ട ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം.