കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ 147.0766 ഗ്രാം എംഡിഎംഎ (MDMA)യുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 3-ന് ഉച്ചകഴിഞ്ഞ് ആറാം മൈൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച കാറിലും പ്രതികളുടെ കൈവശവുമാണ് വില്പനക്കും സ്വന്തം ഉപയോഗത്തിനുമായി സൂക്ഷിച്ചുവച്ച നിരോധിത മയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയത്.
അടിച്ചിറ, പേരൂർ വില്ലേജിൽ താമസിക്കുന്ന നദിർഷാ നിഷാദ് (26), തോന്നാംകുഴി, ആർപ്പൂക്കര ഗാന്ധിനഗർ സ്വദേശിയായ ആൽബിൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരും ആന്റി സോഷ്യൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുമാണ്. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമിന്റെ തുടർച്ചയായ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതികൾ പിടിയിലായത്.
നദിർഷയ്‌ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മുമ്പും നിരവധി കേസുകൾ നിലവിലുണ്ട്. കൂടാതെ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളയാളുമാണ്. ആൽബിനും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ്.
മേൽ നടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

