കടുത്തുരുത്തി: വൈവിദ്ധ്യമാർന്ന ആമ്പൽ പൂക്കളെ കൊണ്ട് വസന്തം തീർത്ത് ടൂറിസ്റ്റുകളെ വിസ്മയമാക്കാനുള്ള നീക്കത്തിലാണ് എഴുമാന്തുരുത്ത് ഉത്തരവാദിത്വ ടൂറിസം ക്ലബ്ബ്.
ടൂറിസംക്ലബ്ബും , ആയാംകുടി പടിഞ്ഞാറെപുറം പാടശേഖര സമിതിയും, ടൂറിസം ഡിപ്പാർട്ട്മെന്റ്സും സംയുക്തമായാണ് ആമ്പൽ വസന്തം ഒരുക്കുന്നത്. 100 ഏക്കറോളം വരുന്ന 45 കർഷകരുടെ ഉടമസ്ഥതയിലുള്ള പാടത്ത് നീലയും വെള്ളയും വൈലറ്റും നിറങ്ങളുള്ള പുഷ്പങ്ങൾ വിരിയുന്ന ആമ്പൽ ചെടികളെ വളർത്താനുള്ള നീക്കത്തിലാണ് ടൂറിസം ക്ലബ്ബ്.
സെപ്റ്റംബർ മാസത്തിലെ നെൽ കൃഷിക്ക് ശേഷമാണ് പാടത്ത് ആമ്പൽ കൃഷി ആരംഭിക്കുന്നത്. 6 മാസം ആമ്പൽ പൂക്കളെ കൺകുളിർക്കെ കാണാനുള്ള അവസരം ഒരുക്കും. തുടർന്ന് പാടശേഖര സമിതി വീണ്ടും നെൽകൃഷി ആരംഭിക്കും. ഇങ്ങനെ ഇടവിള കൃഷി ഇറക്കി കാണികൾക്ക് ആസ്വാദനം പകർന്ന് നൽകുന്നു. കൃഷി കഴിഞ്ഞുള്ള ഇടവേള സമയത്താണ് ഇവിടെ എത്തുന്ന ടൂറിസ്റ്റുകളെ വള്ളത്തിൽ കയറ്റി ആമ്പൽ പൂക്കളെ തൊട്ടടുത്ത് കാണാനുള്ള സൗകര്യം എഴുമാന്തുരുത്ത് ടൂറിസം ക്ലബ്ബ് നടപ്പിലാക്കുന്നത്. ഇവിടുന്ന് ലഭിക്കുന്ന വരുമാനത്തിൻ്റെ ഒരു ഭാഗം പാടശേഖര സമിതിക്ക് കൊടുക്കും. ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾക്ക് അടിസ്ഥാന സൗകര്യങ്ങളം ഭക്ഷണവും വിശ്രമവും താമസിക്കാനുള്ള ഹോം സ്റ്റേകളും കുടുംബശ്രീ യൂണിറ്റുകളുടേയും ഉത്തരവാദിത്വ ടൂറിസം മിഷൻ യൂണിറ്റുകളുടേയും നേതൃത്വത്തിൽ സജ്ജമാക്കും. ശനിയാഴ്ച കടുത്തുരുത്തി കൃഷി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ എഴുമാന്തുരുത്ത് ടൂറിസം ക്ലബ്ബ് ഭാരവാഹികളുടെയും പാടശേഖര സമിതിയുടേയും യോഗം ചേർന്നാണ് പാടശേഖരത്ത് ആമ്പൽ വസന്തം ഒരുക്കാനുള്ള തീരുമാനം എടുത്തത്.

