Spread the love

ബലാത്സംഗക്കേസിലും ഗര്‍ഭച്ഛിദ്ര കേസിലും പ്രതി ചേര്‍ക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പതിനൊന്നം ദിനവും ഒളിവില്‍ തുടരുന്നു.

ആദ്യകേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. രണ്ടാമത്തെ കേസില്‍ അതിജീവിതയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടര്‍നടപടികള്‍.

അറസ്റ്റ് ചെയ്തില്ലെങ്കിലും രാഹുലിന്റെയും രാഹുലിനെ നിരീക്ഷിക്കുന്നത് തുടരാനാണ് എസ്ഐടിയുടെ തീരുമാനം. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തില്‍ നിര്‍ത്തും.

ക്രൈം ബ്രാഞ്ചിന്റെ രണ്ടാം സംഘം ബംഗളൂരുവിലേക്ക് പോകും. ആദ്യ സംഘത്തോട് തിരികെയെത്താനും നിര്‍ദേശം നല്‍കും.
അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ രാഹുലിന് ആരോ രഹസ്യമായി എത്തിച്ചുനല്‍കുന്നുണ്ടോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. കൂടുതല്‍ ജാഗ്രതയോടെയും അതീവരഹസ്യവുമായാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കങ്ങള്‍.

രാഹുല്‍ കര്‍ണാടകയില്‍ എവിടെയാണ് ഒളിവില്‍ തുടരുന്നതെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ആദ്യ കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞെങ്കിലും രണ്ടാമത്തെ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി അറസ്റ്റ് തടഞ്ഞിരുന്നില്ല. ആദ്യ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് എസ്ഐടി.

23കാരിയുടെ പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടയാതിരുന്നത്. ഈ കേസിലെ മൂന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അറസ്റ്റ് തടയണമെന്ന് രാഹുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആണിതെന്നും അറസ്റ്റ് തടയണമെന്നും രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയുടെ പേരോ സംഭവസ്ഥലമോ വ്യക്തമല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇ മെയില്‍ ഐഡിയിലും പേര് വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാതെയാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കാലത്ത് വന്ന പരാതിയാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ രാഹുല്‍ അംഗമായ പാര്‍ട്ടിയുടെ അധ്യക്ഷനാണ് പരാതി ഡിജിപിക്ക് കൈമാറിയതെന്നും റിപ്പോര്‍ട്ട് പരിഗണിക്കാതെ അറസ്റ്റ് തടയരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. തുടര്‍ന്ന് ലൈംഗിക അതിക്രമക്കേസില്‍ കാലതാമസം ബാധകമല്ലെന്നും സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമല്ലോയെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.

ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു രണ്ടാമത്തെ കേസിലും മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്.

വിവാഹവാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും പൊലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. കേസില്‍ ഫെനി നൈനാനും പ്രതിയാണ്.